അഗ്രിനെക്സ്റ്റ് ഉച്ചകോടിയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ തെങ്ങ്കയറ്റ റോബോട്ട് മുതല്‍ വന്യജീവി പ്രതിരോധ സാങ്കേതികവിദ്യ വരെ

New Update
PHOTO 2 (1)

കൊച്ചി: കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക ഉത്പന്നങ്ങളും പുത്തന്‍ സേവനങ്ങളും പ്രദര്‍ശിപ്പിച്ച 'അഗ്രിനെക്സ്റ്റ് ഉച്ചകോടി 2026' ശ്രദ്ധേയം. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം), കൃഷി വകുപ്പ്, ലോക ബാങ്ക് എന്നിവ സംയുക്തമായി കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്.

'സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക്' പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ 150 ലധികം തിരഞ്ഞെടുത്ത അഗ്രി-സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. പരീക്ഷണശാലകളിലും സ്റ്റാര്‍ട്ടപ്പുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ കൃഷിയിടത്തിലേക്ക് നേരിട്ട് എത്തിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക ബിസിനസ് വ്യാപിപ്പിക്കാനും പരിപാടി സഹായകമാകും.

വയനാട്ടിലെ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത വാക്വം-ഫ്രൈഡ് ചക്ക ചിപ്‌സ്, നഴ്‌സറികള്‍ക്കായുള്ള റോബോട്ടിക് ഗ്രാഫ്റ്റിംഗ് മെഷീന്‍ പ്രോട്ടോടൈപ്പ്, എഐ നിയന്ത്രിത റോബോട്ടിക് വിള നിരീക്ഷണ സംവിധാനങ്ങള്‍, തുകലിനു ബദലായി വികസിപ്പിച്ച വാഴനാരില്‍ നിര്‍മ്മിച്ച ബാഗും ഷൂസും വരെ പുത്തന്‍ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങളാണ്.

'ആള്‍ട്ടര്‍സേജ്' സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത 'കൊക്കോബോട്ട്' എന്ന തെങ്ങ്കയറ്റ റോബോട്ട് പ്രദര്‍ശനത്തിലെ ആകര്‍ഷണമായി. വൈദഗ്ധ്യമുള്ള തെങ്ങ് കയറ്റക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റോബോട്ട് ആറ് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാണിജ്യപരമായി ലാഭകരമായ ലോകത്തിലെ ആദ്യത്തെ തെങ്ങ്കയറ്റ റോബോട്ടാണിതെന്ന് ആള്‍ട്ടര്‍സേജ് സിടിഒ ഗോകുല്‍ കൃഷ്ണന്‍ പറഞ്ഞു.

കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നൂതന വന്യജീവി പ്രതിരോധ സാങ്കേതികവിദ്യകള്‍, കര്‍ഷകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണങ്ങള്‍, എഐ നിയന്ത്രിത വിള നിരീക്ഷണ സംവിധാനങ്ങള്‍, കീടബാധിത സസ്യങ്ങളെ മാത്രം ലക്ഷ്യമിടുന്ന കീടനാശിനി സ്‌പ്രേയിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു.

ഡിജിറ്റല്‍ സര്‍വകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കേരള ഫാര്‍മര്‍ കോണ്‍ഫിഡന്‍സ് കോപൈലറ്റ് എന്ന ഡിജിറ്റല്‍ സംരംഭവും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കര്‍ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കുന്ന ഏകജാലക പ്ലാറ്റ്ഫോമാണിത്.

വിളവ് നിരീക്ഷിക്കാനും രോഗങ്ങള്‍ കണ്ടെത്താനും സഹായകമാകുന്ന തോട്ടം മേഖലയെ മുന്നില്‍ കണ്ടുള്ള എഐ അധിഷ്ഠിത സംവിധാനങ്ങള്‍, വൈനുകള്‍, തുണിത്തരങ്ങള്‍, മത്സ്യമാലിന്യത്തില്‍ നിന്നുള്ള ജൈവ വളങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍, ജൈവ ചായ കപ്പുകള്‍, ഉത്പാദകര്‍ക്ക് അവരുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാന്‍ സഹായിക്കുന്ന നിരവധി കര്‍ഷക കേന്ദ്രീകൃത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെ മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്പന്നങ്ങളും ഉച്ചകോടിയുണ്ടായിരുന്നു.

നൂതനാശയക്കാര്‍, നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, കര്‍ഷകര്‍ എന്നിവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആയിരത്തോളം പേര്‍ പങ്കെടുത്ത ഉച്ചകോടി ലക്ഷ്യമിട്ടു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യാധിഷ്ഠിതമായ വിപ്ലവകരമായ പുത്തന്‍ തരംഗം സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Advertisment
Advertisment