/sathyam/media/media_files/2025/10/05/prakashraj-2025-10-05-18-39-31.png)
തിരുവനന്തപുരം: 2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുളള ജൂറിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശിയ അവാർഡ് നേടിയിട്ടുളള പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത 'കാഞ്ചീവരം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
'പുട്ടക്കണ്ണ ഹൈവേ' എന്ന കന്നട ചിത്രത്തിലൂടെയാണ് 2011ലെ മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഏഴ് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹം 2010ല്‍ സംവിധാനം ചെയ്ത കന്നട ചിത്രം 'നാനു നാന്ന കനസു' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളില്‍ അഭിനയിച്ചുവരുന്ന പ്രകാശ് രാജ് 31 വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ സജീവസാന്നിധ്യമാണ്.
മലയാളി സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായിരിക്കും.
ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലും അംഗങ്ങളുമായിരിക്കും. 128 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ മുതൽ ജൂറിക്ക് വേണ്ടിയുളള സ്‌ക്രീനിങ്ങ് തുടങ്ങും.
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍,
സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അന്തിമ വിധിനിര്‍ണയ സമിതിയിൽ അംഗങ്ങളായിരിക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ.ചന്ദ്രശേഖര്‍,
ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി രാജനാരായണന്‍, സംവിധായകന്‍ വി.സി അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ നൈപുണ്യവികസനപരിപാടിയായ ബെര്‍ലിനാലെ ടാലന്റ്‌സില്‍ തെരഞ്ഞെടുക്കപ്പെട്ട, സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍,
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹ്യുബെര്‍ട്ട് ബാല്‍സ് സ്ക്രിപ്റ്റ് ഡെവലപ്മെന്‍റ് അവാര്‍ഡ് ജേതാവും ‘ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.