കോട്ടയം: പുത്തന്‍ ഉടുപ്പും പുത്തന്‍ ബാഗും കുടയും ഒക്കെയായി സ്‌കൂളിലേക്കു പോകാന്‍ ആശയുണ്ടെങ്കിലും തങ്ങളുടെ സ്കൂള്‍ വെള്ളത്തില്‍ മുങ്ങിയതുകാരണം അതിനു സാധിക്കാത്ത 27 കുട്ടികള്‍ കോട്ടയത്തുണ്ട്.
ജൂണ്‍ രണ്ടിനായിരുന്നു സ്‌കൂള്‍ പ്രവേശനോത്സവം. ആ സമയത്തു കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പല സ്കൂളുകളും വെള്ളത്തിലും ചിലതില്‍ ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പിന്നീട് മഴ മാറി വെയില്‍ വരുകയും വെള്ളം ഇറങ്ങുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, കരീമഠം ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂള്‍ മാത്രം ഇനിയും തുറക്കാന്‍ സാധിച്ചിട്ടില്ല. ഇവിടത്തെ 27 കുട്ടികളുടെ പഠനമാണു മുടങ്ങിക്കിടക്കുന്നത്.
സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വി.കെ.വി പാടശേഖരത്തു വെള്ളം നിറഞ്ഞതോടെ മൈതാനം വെള്ളത്തിലായതാണു ഇവിടെ നിന്നും വെള്ളം ഇറങ്ങാത്തതിനു കാരണം.
സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതു പാടശേഖരത്തിന്റെ പുറം ബണ്ടിലാണ്. വെള്ളപ്പൊക്ക സമയത്തു പാടത്തു മട വീണു വെള്ളം കയറി.
വെള്ളം വറ്റിക്കുന്ന കാര്യത്തില്‍ പാടശേഖര സമിതി വീഴ്ച വരുത്തിയെന്നാണു സ്‌കൂളിന്റെ പരാതി. കഴിഞ്ഞ മാസം 26 മുതല്‍ മഴ ശക്തമായി. ജല നിരപ്പ് ഉയര്‍ന്നു പാടത്തു വെള്ളം നിറഞ്ഞു.
സ്റ്റാഫ് റൂമില്‍ മുട്ടറ്റം വെള്ളം കയറിയിരുന്നു. ഇതേത്തുടര്‍ന്നു ജൂണ്‍ 2ന് സ്‌കൂള്‍ തുറക്കാന്‍ സാധിച്ചില്ല. വെള്ളം ഇറങ്ങിയതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും മൈതാനത്തു
വെള്ളം കയറി. കുട്ടികളുടെ പഠനം മുടങ്ങിയതോടെ പി.ടി.എ കലക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യം മൂലം അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്‌കൂള്‍ തുറന്നിരുന്നില്ല.
മൈതാനത്തുനിന്നു വെള്ളം ഇറങ്ങുന്ന വിധം പമ്പിങ് നടത്തി 23ന് സ്‌കൂള്‍ തുറക്കണമെന്നു കലക്ടര്‍ ജോണ്‍ വി.സാമുവല്‍ അയ്മനം പഞ്ചായത്ത്, കൃഷി ഓഫിസര്‍, പാടശേഖര സമിതി എന്നിവര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍, പമ്പിങ് നടത്തുന്നതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.
കഴിഞ്ഞ അധ്യയന വര്‍ഷം കരീമഠം വെല്‍ഫെയര്‍ യു.പി സ്‌കൂളിലേക്കു പോകാന്‍ വീടിനു സമീപത്തെ തകര്‍ന്ന നടപ്പാലത്തിലേക്കു കയറിയ എല്‍.കെ.ജി വിദ്യാര്‍ഥികളില്‍ ഒരാള്‍ വെള്ളത്തില്‍ വീഴുകയും മറ്റൊരാള്‍ കൈവരിയില്‍ പിടിച്ചുനിന്നു രക്ഷപെടുകയും ചെയ്തിരുന്നു.
തോട്ടില്‍ വീണ വിദ്യാര്‍ഥിയെ തൊഴിലാളികളാണു രക്ഷിച്ചത്. പിന്നീട് പ്രതിഷേധം ഉയർന്നതോടെ പാലം പുതുക്കി പണിയുകയായിരുന്നു. യാത്രാ സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്നു പലരും കുട്ടികളെ മറ്റു സ്‌കൂളുകളിലാണു ചേര്‍ക്കുന്നത്.
കരീമഠം ഗവ: വെൽ ഫെയർ യു. പി സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കുവാൻ സാധിക്കാത്തതിൽ പ്രതിക്ഷേധിച്ച് പ്രദേശത്തെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കലക്ടറെ കാണാൻ തീരുമാനിച്ചിരുന്നു.
പാടത്തെ വെള്ളം വറ്റിച്ചാലെ സ്കൂൾ തുറന്നു പ്രവർത്തിക്കാനാവു. ഇതു സംബന്ധിച്ച് പഞ്ചായത്തിൽ വച്ച് യോഗം ചേർന്നിരുന്നെങ്കിലും പാടശേഖര സമിതിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും കർഷകർ മീറ്റിംഗിൽ നിന്ന് ഇറങ്ങി പോകുകയാണ് ചെയ്തതെന്നും നാട്ടുകാർ ആരോപിച്ചു.
ഇതേതുടർന്ന് തങ്ങളുടെ ദുരവസ്ഥയുടെ അധികാരികളെ അറിയിക്കാനായി "പാഠമില്ലെങ്കിൽ കളക്ട്രേറ്റിലേയ്ക്ക്" എന്ന ആഹ്വാനത്തോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഇന്നു കളക്ട്രേറ്റിലേക്ക് എത്തിയത്.