തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളുമായി മുൻ എം.എൽ.എ പി.വി അൻവർ രംഗത്തെത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലായ പത്തനംതിട്ട മുൻ എസ്.പി സുജിത്ത് ദാസിനെ തിരികെ സർവീസിലെടുത്ത് ആഭ്യന്തരവകുപ്പ്.
ആറ് മാസം സസ്പെൻഷനിൽ തുടർന്ന സുജിത് ദാസിനെ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ തിരികെ സർവ്വീസിലെടുത്തതും പ്രത്യേകതയായി. നിലവിൽ തസ്തികയൊന്നും നൽകാതെയാണ് സുജിത്തിനെ സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചത്.
മലപ്പുറം എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മുമ്പ് സി.പി.എമ്മിന്റെ സ്വതന്ത്ര എം.എൽ.എ കൂടിയായിരുന്ന പി.വി അൻവർ സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വിട്ടിരുന്നു.
അതിൽ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് എസ്.പിയുടെ ചുമതല വഹിച്ചിരുന്ന സുജിത് ദാസ് ഉന്നയിച്ചത്.
താൻ സംസ്ഥാന പൊലീസ് മേധാവി വരെ ആകാൻ സാധ്യയുള്ള ഉദ്യോഗസ്ഥനാണെന്നും മരം മുറിയിലുള്ള പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ അൻവറിനോട് നന്ദിയുള്ളവനായരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിൽ പറഞ്ഞതും പുറത്ത് വന്നിരുന്നു.
മലപ്പുറത്തെ മരം മുറി വിവാദവുമായി ബന്ധപ്പെട്ട് സുജിത് ദാസിന് പങ്കുണ്ടെന്ന് വരുത്തി തീർക്കാനും അജിത് കുമാറിനെതിരായ ആരോപണങ്ങൾ കടുപ്പിക്കാനുമായിരുന്നു അൻവർ അന്ന് ഫോൺ സംഭാഷണം പുറത്ത് വിട്ടത്.
/sathyam/media/media_files/3FCr2KrEOYKRSW9faBDX.jpg)
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഫോൺ സംഭാഷണത്തിലൂടെ പുറത്തു വന്നതിനെ തുടർന്ന് സുജിത് ദാസിനെതിരെ അന്വേഷണത്തിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് അദ്ദേഹം നൽകിയ റിപ്പോർട്ടിൽ പുറത്ത് വന്ന ഫോൺ സംഭാഷണം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന നടപടിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സുജിത്തിനെ സസ്പെന്റ് ചെയ്ത് കൊണ്ട് ഉത്തരവിറങ്ങി.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയ ശേഷം സസ്‌പെൻഷനിൽ ആറ മാസം തികച്ച ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതും മറ്റൊരു സന്ദേശമാണ് നൽകുന്നത്. ഫോൺ സംഭാഷണത്തിൽ എ.ഡി.ജി.പിക്കെതിരെ സുജിത് ദാസ് ആരോപിച്ച കാര്യങ്ങൾ അന്വേഷിക്കാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ സർക്കാർ തുനിഞ്ഞില്ല.
അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി തുടരുകയാണ്. ആരോപണം ഉന്നയിച്ച അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച് എൽ.ഡി.എഫിൽ നിന്ന് പുറത്താവുകയും ചെയ്തു.