തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. കോടികളുടെ നിക്ഷേപം കിട്ടിയില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ മേനോൻ ചെയർമാനാണ്. കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറകടർ. ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചെന്ന് നിക്ഷേപകരുടെ പരാതിയില്‍ പറയുന്നു.
പണം കിട്ടാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. സ്ഥിരനിക്ഷേപത്തിന് കാലാവധി കഴിഞ്ഞാൽ ഇരട്ടിതുക നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി.