/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
ന്യൂഡൽഹി: കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഹര്‍ജിയുടെ പരിധിക്കപ്പുറത്ത് ഹൈക്കോടതി തീരുമാനങ്ങളെടുക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
വിജിലന്‍സ് അന്വേഷണ നിര്‍ദ്ദേശം എതിര്‍കക്ഷിയെ കേള്‍ക്കാതെയാണ് ഹൈക്കോടതി നല്‍കിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത് സ്വാഭാവിക നീതിക്ക് എതിരാണ്. നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ഹൈക്കോടതി ലംഘിക്കുന്നുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ഹര്‍ജി തള്ളുകയോ കൊള്ളുകയോ ചെയ്യാം, പക്ഷേ പ്രതികൂല ഉത്തരവിറക്കുമ്പോള്‍ കക്ഷികളെ കേള്‍ക്കണം എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
ചിന്മയ മിഷന്‍ ട്രസ്റ്റ് വരുത്തിയ 20 ലക്ഷം രൂപ പാട്ടകുടിശിക ഈടാക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പാട്ടകുടിശിക ഈടാക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.