അത്യാധുനിക സാങ്കേതികവിദ്യകളും കൂട്ടായ പരിശ്രമവുമാണ് സുസ്ഥിര പാക്കേജിംഗിന് ആവശ്യം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സുവര്‍ണ ജൂബിലി കോണ്‍ക്ലേവില്‍ പ്രൊഫ. ജി.ഡി. യാദവ്

New Update
spsf

തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകളും കൂട്ടായ പരിശ്രമവുമാണ് സുസ്ഥിര പാക്കേജിംഗ് പരിഹാരങ്ങള്‍ക്കും നെറ്റ്-സീറോ ദൗത്യം നിറവേറ്റുന്നതിനും അത്യന്താപേക്ഷിതമെന്ന് മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി (ഐസിടി) മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.ഡി യാദവ്.

Advertisment

തിരുവനന്തപുരത്തെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി)യില്‍ സസ്റ്റൈനബിള്‍ പാക്കേജിംഗ് സൊല്യൂഷന്‍സ് ഫോര്‍ നെറ്റ് സീറോ ഫ്യൂച്ചറിനെക്കുറിച്ചുള്ള കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


പ്ലാസ്റ്റിക്ക് നിരോധനം കൊണ്ട് മാത്രം ഫലമുണ്ടാകില്ലെന്നും ബദല്‍ സാങ്കേതിവിദ്യകള്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനമെന്നും പ്രൊഫ. ജി.ഡി യാദവ് പറഞ്ഞു. കെമിക്കല്‍ റീസൈക്കിള്‍ നയം നടപ്പാക്കാന്‍  സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം. റീസൈക്കിള്‍, റീസൈക്കിള്‍, റെഡ്യൂസ് എന്നിവയ്ക്കൊപ്പം കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുന്നതിന് റെഫ്യൂസ്, റീപര്‍പ്പസ് തുടങ്ങിയ മാനദണ്ഡങ്ങള്‍ കൂടി പരിശീലിക്കണം.


കഴിഞ്ഞ വര്‍ഷം, ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം 36.8 ജിഗാടണ്‍ ആയിരുന്നുവെന്ന് ജി.ഡി യാദവ് ചൂണ്ടിക്കാട്ടി. ഇതില്‍ ഇന്ത്യയുടെ സംഭാവന 2.622 ജിഗാടണ്‍ ആണ്. 2070 ന് പകരം 2050 ഓടെ അത് പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനുള്ള നയമാണ് ആവശ്യം. നമ്മുടെ സാങ്കേതികവിദ്യകള്‍ മികച്ച ഉല്‍പ്രേരകങ്ങള്‍, റിയാക്ടറുകള്‍, പ്രക്രിയകള്‍ എന്നിവ വികസിപ്പിച്ചുകൊണ്ട് കാര്‍ബണ്‍ കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പാക്കേജിംഗ് ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ സമഗ്രമായ ബദലുകളുടെ നിര്‍മ്മാണ മാര്‍ഗത്തിലാണ് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ശ്രദ്ധയൂന്നുന്നത്. 

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 8 സിഎസ്ഐആര്‍ ലാബുകളുടെയും വ്യവസായ മേഖലയുടെയും പിന്തുണയോടെ ഈ ബദല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നടത്തിയ പഠനമനുസരിച്ച് തലച്ചോറ്, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലില്‍ പോലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.