ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ജോ‌ർദ്ദാൻ രാജാവിന്റെ കൈവശമോ ? ദുബായിൽ ഇടനിലക്കാരനായത് പാക് ബന്ധമുള്ള അധോലോക രാജാവോ ? ദുബായിലേക്ക് കടത്തിയത് കടൽ മാർഗമോ ? സ്വർണക്കൊള്ളയുടെ രാജ്യാന്തര ബന്ധത്തെക്കുറിച്ച് എസ്.ഐ.ടിക്ക് മൊഴികളേറെ. വിദേശത്ത് അന്വേഷിക്കാൻ എസ്.ഐ.ടിക്ക് കഴിയില്ല. സ്വർണക്കൊള്ളയുടെ വിദേശബന്ധം തെളിയുമ്പോൾ അന്വേഷണത്തിന് സി.ബി.ഐ വരും

New Update
1502350-swarna-kolla

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ജോ‌ർദ്ദാൻ രാജാവിന്റെ കൈവശമാണോ ഇപ്പോഴുള്ളത് ? കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് ലഭിച്ചിരിക്കുന്ന മൊഴികൾ ഇപ്രകാരമാണ്.

Advertisment

അന്താരാഷ്ട്ര പുരാവസ്തു മാഫിയയുടെ പക്കൽ സ്വർണപ്പാളികൾ എത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.


തനിക്ക് ഈ വിവരം നൽകിയ പ്രവാസി വ്യവസായിയെ ചെന്നിത്തല എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാക്കി. അദ്ദേഹമാണ് ജോർദ്ദാൻ രാജാവിന്റെ പങ്കിനെക്കുറിച്ച് അടക്കം വിവരം എസ്.ഐ.ടിക്ക് നൽകിയതെന്നാണ് സൂചന.


സ്വർണപ്പാളികൾ കടൽമാർഗം ദുബായിലെത്തിച്ച് പാകിസ്ഥാൻ ബന്ധമുള്ള അധോലോക നായകന്റെ നേതൃത്വത്തിലുള്ള പുരാവസ്തു ഇടപാടുകാർക്ക് കൈമാറിയെന്നും അത് ജോർദ്ദാൻ സുൽത്താന്റെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റാനായി കോടികൾക്ക് വിൽപ്പന നടത്തിയെന്നുമൊക്കെയാണ് എസ്.ഐ.ടിക്ക് ലഭിച്ചിരിക്കുന്ന മൊഴികൾ.

242424

ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്നാൽ തനിക്ക് നേരിട്ട് ഇക്കാര്യം അറിയാവുന്നതാണെന്നാണ് പ്രവാസി വ്യവസായി എസ്.ഐ.ടിയോട് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര പുരാവസ്തു മാഫിയയിലേക്കാണ് ആരോപണത്തിന്റെ മുന നീളുന്നത്.


സ്വർണപ്പാളി വിദേശത്തേക്ക് കടത്തി 500കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.


വിദേശബന്ധം കണ്ടെത്തിയാൽ സ്വ‌ർണക്കൊള്ളക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് ഹൈക്കോടതി കൈമാറിയേക്കും.

ദ്വാരപാലകശിൽപ്പങ്ങളിലെ 14പാളികളിൽ നിന്ന് 989ഗ്രാം സ്വർണം ചെന്നൈയിലെ സ്മാർട്ട്ക്രിയേഷൻസിൽ വേർതിരിച്ചെന്നും ഇത് ബെല്ലാരിയിലെ ജുവലറിയുടമയായ ഗോവർദ്ധന് വിറ്റെന്നുമാണ് ഇതുവരെയുള്ള കണ്ടെത്തൽ.

എന്നാൽ ഇത് വിദേശബന്ധം മറയ്ക്കാനുണ്ടാക്കിയ കള്ളക്കഥയാണോയെന്നാണ് സംശയം. പാളികൾ വ്യാജമായി ചെമ്പിൽ നിർമ്മിച്ച് അതിൽ സ്വർണം പൂശിയതാണെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ എസ്.ഐ.ടിക്ക് വിവരം കിട്ടിയിരുന്നു.

sabarimala.1.3583905

ഗോവർദ്ധന്റെ ബെല്ലാരിയിലെ ജുവലറിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം ശബരിമലയിലേതാണോയെന്നതിലും എസ്.ഐ.ടിക്ക് സംശയമുണ്ട്. ഇപ്പോഴുള്ള സ്വർണപ്പാളികൾ ഒറിജിനലാണോയെന്നതിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.


സ്വർണവിലയായ ലക്ഷങ്ങൾക്ക് വേണ്ടിയല്ല ശ്രീകോവിലിന്റെ ഭാഗമായ സ്വർണപ്പാളികൾ കവർന്നതെന്നാണ് ആരോപണം.


ശ്രീകോവിലിലെ സ്വർണപ്പാളികൾ കടത്തിയശേഷം ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണംപൂശി തിരികെ കൊണ്ടുവച്ചെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാൻ ഇപ്പോഴുള്ള സ്വർണപ്പാളികളുടെ കാലപ്പഴക്കം വി.എസ്.എസ്.സിയുടെ ലാബിൽ പരിശോധിക്കുകയാണ്.

അതിന്റെ ഫലം കേസിൽ ഇനി നിർണായകമായിരിക്കും. 1998-ൽ വ്യവസായി വിജയ്‌മല്യ ശ്രീകോവിലിന്റെ വാതിലുകളിലും മുകളിലെ കൊത്തുപണികളിലുമായി 2.51കിലോ സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. സ്വിറ്റ്സർലന്റിൽ നിന്ന് ഇറക്കുമതിചെയ്ത തനിത്തങ്കമായിരുന്നു ഇത്.

സ്വർണവിലയായ ലക്ഷങ്ങൾക്ക് വേണ്ടിയല്ല ശ്രീകോവിലിന്റെ ഭാഗമായ സ്വർണപ്പാളികൾ കവർന്നതെന്നാണ് ആരോപണം. വൻവ്യവസായിക്ക് പാളികൾ വിറ്റതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആരോപിച്ചിട്ടുണ്ട്.


സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖറും ഹിന്ദുഐക്യവേദിയുമടക്കം നൽകിയ ഒരുകൂട്ടം ഹർജികൾ കോടതിയിലുണ്ട്.


വിഗ്രഹങ്ങളും ദൈവികാംശമുള്ള സ്വർണപ്പാളികളുമൊക്കെ മോഷ്ടിക്കുന്നത് വിദേശത്ത് അവയുടെ വിലമതിക്കാനാവാത്ത 'ഡിവൈൻ വാല്യു' ഉപയോഗിച്ച് കോടികൾ നേടാനാണ്.

ഇന്ത്യയിൽ നിന്നുള്ള അപൂർവ വിഗ്രഹങ്ങളും ശിൽപങ്ങളുമെല്ലാം യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പല ആർട് ഹൗസുകളിലും വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങളിലുമുണ്ട്.

ശ്രീകോവിൽ വാതിലിലും കട്ടിളയിലും ദ്വാരപാലക ശിൽപങ്ങളിലുമടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലായതിനാൽരാജ്യാന്തര വിപണിയിൽ വൻവിലയ്ക്ക് വിൽക്കാം. പക്ഷേ ഇതെല്ലാം തെളിയിക്കാൻ സി.ബി.ഐ വരേണ്ട സ്ഥിതിയാണിപ്പോൾ.

ഇന്റർപോളുമായി ചേർന്ന് വിദേശത്ത് അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംവിധാനമുണ്ട്. പങ്കുള്ള രാഷ്ട്രീയക്കാരടക്കം വൻതോക്കുകളെല്ലാം അകത്താവും. കള്ളപ്പണ, റിയൽഎസ്റ്രേറ്റ് ഇടപാടുകളും വെളിച്ചത്താവും.

Advertisment