കോട്ടയം: രണ്ടു വര്‍ഷത്തിലേറെയായി വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആര്‍.പ്രശാന്തിനൊപ്പമായിരുന്നു ശ്യാം പ്രസാദ് ജോലി ചെയ്തിരുന്നത്. ശ്യാം കൊല്ലപ്പെട്ട ദിവസം കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടിയിലായിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് 'സാറേ ഞാന്‍ നാളെ റെസ്റ്റായിരിക്കുമേ' എന്നു പറഞ്ഞു പോയ ശ്യാം ഇനിയൊരിക്കലിലും മടങ്ങി വരില്ലല്ലോയെന്ന വേദനയിലാണ് വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആര്‍.പ്രശാന്ത് കുമാര്‍.
കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞു പത്തരയ്ക്കു ശേഷമാണ് എസ്.എച്ച്.ഒയെ ശ്യാം സ്റ്റേഷനിലെത്തിക്കുന്നത്. തുടര്‍ന്നു യാത്ര പറഞ്ഞു ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം
തെരഞ്ഞെടുപ്പു കാലത്തു മാറിയപ്പോഴൊഴികെ, രണ്ടു വര്‍ഷത്തിലേറെയായി പ്രശാന്തിനൊപ്പമായിരുന്നു ശ്യാം. ഡ്രൈവര്‍ എന്നതിനേക്കാള്‍ സഹോദരനെപ്പോലെയായിരുന്നു ശ്യാം തനിക്കെന്നു എസ്.എച്ച്.ഒ. പറഞ്ഞു.
/sathyam/media/media_files/2025/02/03/FOEajalLyksyuptWhfAF.jpg)
അടുത്തിടെ, ശ്യാമിന്റെ അടുത്ത സുഹൃത്ത് മരിച്ചപ്പോഴുണ്ടായ വേദനയില്‍ ശ്യാമിനെ ആശ്വസിപ്പിച്ച കാര്യം പറയുമ്പോള്‍ അദ്ദേഹം വികാരധീനനായി.
'നമ്മളില്‍ ആരാണ് സാര്‍ ആദ്യം മരിക്കുന്നത്?' ശ്യാം ഈ ചോദ്യം പ്രശാന്ത് കുമാറിനോടു ചോദിച്ചിരുന്നു. എന്നിട്ട് ഞാന്‍ തന്നെ ആയിരിക്കും ആദ്യം മരിക്കുക എന്ന് ശ്യാം പറയുകയും ചെയ്തിരുന്നു.
ഞാന്‍ മരിച്ചാല്‍ സാറിന് വാട്‌സാപ്പില്‍ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോള്‍ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാന്‍ പറ്റില്ലെന്നും പ്രശാന്ത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു
പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലില്‍ എത്തിയിരുന്നു. ഇല്ലിക്കല്‍ മൈതാനം കണ്ടപ്പോള്‍ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആര്‍ടിസിയിൽ ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു.
ശ്യാം കെ.എസ്.ആര്‍.ടി.സിയിലാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീടാണ് പോലീസ് ഡ്രൈവറായി ജോലി ലഭിച്ചത്. ജോലിയുടെ ഇടവേളകളില്‍ പോലീസ് വാഹനത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകള്‍ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു എന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. വാരിയെല്ലിനു പരുക്കേറ്റെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനമേറ്റു വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ കയറി ആന്തരിക രക്തസ്രാവമുണ്ടായാണു മരണമെന്നാണു കണ്ടെത്തല്‍.
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ശ്യാം പ്രസാദ്. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിട്ടായിരുന്നു ആദ്യം ജോലി. പിന്നീട്, പോലീസ് ജോലിയോടുള്ള താല്‍പര്യവും തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം ഒരുക്കാനുമായി ശ്യാം കഠിന പ്രയക്‌നത്തിലയായിരുന്നു
2018ല്‍ പോലീസില്‍ ഡ്രൈവറായി നിയമനം ലഭിച്ചു. സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന കുടുംബത്തിലേക്ക് ദുരന്ത വാര്‍ത്ത എത്തിയത്. മൂന്നു മക്കളാണ് ശ്യാം -അമ്പിളി ദമ്പതികള്‍ക്കുള്ളത്.