നീതിയില്ലാത്ത സമാധാനം തടവറയ്ക്ക് തുല്യം - തസ്ലീമ നസ്രീൻ

New Update
tslima nasrin

​തിരുവനന്തപുരം: അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നതും മർദ്ദനത്തോട് പൊരുത്തപ്പെടുന്നതുമല്ല യഥാർത്ഥ സമാധാനമെന്നും അത് തടവറയിൽ കഴിയുന്നതിന് തുല്യമാണെന്നും ചോദ്യം ചെയ്യുന്ന സമൂഹത്തിനേ സ്വാതന്ത്ര്യം അവകാശപ്പെടാനാവൂ എന്നും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീൻ. 

Advertisment

കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള 'കെഎൽഐബിഎഫ്  ടോക്ക്' സെഷനിൽ 'ബുക്ക്‌ ഫോർ പീസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

 സമാധാനം എന്ന വാക്ക് ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ്. പലപ്പോഴും സമാധാനം എന്നത് വെറും നിശബ്ദതയായോ ശാന്തതയായോ ആയാണ് അവതരിപ്പിക്കപ്പെടുന്നത്. 

എന്നാൽ ഈ നിശബ്ദത പലപ്പോഴും ഭയത്തിന്റേതാകാം. മർദ്ദിതരോട് പൊരുത്തപ്പെടാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ സമാധാനമല്ല, മറിച്ച് ദ്രോഹമാണ് ചെയ്യുന്നത്. 

​സാക്ഷരതയും വിജ്ഞാനവും സ്വാതന്ത്ര്യവും കൈകോർക്കുന്ന കേരളം ചിന്തകൾക്കും ആശയങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന മണ്ണാണ്. 

international book fare

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമുൾപ്പെടെയുള്ളവർ പടുത്തുയർത്തിയ സാമൂഹിക പരിഷ്കരണത്തിന്റെ ചരിത്രം കേരളത്തിന് കരുത്ത് പകരുന്നു. 

കുമാരനാശാനും ബഷീറും തകഴിയും  വരികളിലൂടെ  അനീതിയെ ചോദ്യം ചെയ്തവരാണെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. 

ഇന്നും ലോകത്ത് മതമൗലികവാദമാണ് സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. ഇത് വിശുദ്ധിയുടെ വസ്ത്രമണിഞ്ഞ പ്രാകൃതത്വമാണ്. ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളെ എതിർക്കുന്നതിനെ പാപമായി കാണുന്നവർ പുസ്തകങ്ങളെ ഭയപ്പെടുന്നു. 

താൻ കഴിഞ്ഞ 31 വർഷമായി നാടുകടത്തപ്പെട്ടവളായി കഴിയുന്നത് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ്. തന്റെ വീട് നഷ്ടപ്പെട്ടെങ്കിലും ശബ്ദം നഷ്ടപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.

​സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പലരും യഥാർത്ഥത്തിൽ സമാധാനം പുലർത്തിയവരല്ല. ഹെൻറി കിസിഞ്ചറെയും ഓങ് സാൻ സൂചിയെയും പരാമർശിച്ച തസ്ലീമ, അധികാരം നിലനിർത്താൻ ഇരകളെ തള്ളിപ്പറഞ്ഞവർക്ക് സമാധാനത്തിന്റെ വക്താക്കളാകാൻ കഴിയില്ലെന്ന് പറഞ്ഞു. 

തന്റെ സ്വന്തം നാടായ ബംഗ്ലാദേശിലെ ഡോ. മുഹമ്മദ്‌ യൂനസ് ഉൾപ്പെടെയുള്ളവർ മതമൗലികവാദികളുമായി കൈകോർക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

 മതനിരപേക്ഷതയും സ്ത്രീസമത്വവും ഇല്ലാത്ത സമാധാനം വ്യാജമാണ്. കാലങ്ങളായി പിന്തുടർന്ന് വരുന്നതുകൊണ്ടോ വിശുദ്ധമെന്ന് വിളിക്കപ്പെടുന്നതുകൊണ്ടോ ഒന്നിനെയും യുവതലമുറ അന്ധമായി വിശ്വസിക്കരുത്. 

ലോകത്ത് യഥാർത്ഥത്തിൽ വിശുദ്ധമായി ഒന്നുമില്ല. എല്ലാറ്റിനെയും യുക്തിപരമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും തസ്ലീമ നസ്രീൻ കൂട്ടിച്ചേർത്തു.

Advertisment