ഹെല്‍സിങ്കി ദിനത്തില്‍ ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ടപ് ലൈഫോളജി വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

New Update
ert67uiolkytr5678
തിരുവനന്തപുരം: പ്രശസ്തമായ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മാതൃകയിലെ ആശയങ്ങള്‍ ചര്‍ച്ചചെയ്ത് ടെക്‌നോപാര്‍ക്കിലെ കരിയര്‍ മാനേജ്മെന്‍റ് സ്റ്റാര്‍ട്ടപ്പായ ലൈഫോളജി വെര്‍ച്വല്‍ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. ഫിന്‍ലാന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കി സ്ഥാപിതമായതിന്‍റെ  475 വര്‍ഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് വ്യാഴാഴ്ച സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്റ്റാര്‍ട്ടപ് ഹെല്‍സിങ്കി ദിനാഘോഷം സംഘടിപ്പിക്കുന്നത്.
Advertisment
 
ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മാതൃകയെ ലോകത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയായ ഫിന്‍ലാന്‍ഡ് 2030 എജ്യുക്കേഷന്‍ ഇനിഷ്യേറ്റിവ്‌സുമായി സഹകരിച്ചാണ് ലൈഫോളജി വെര്‍ച്വല്‍ പരിപാടി സംഘടിപ്പിച്ചത്. ഫിന്‍ലാന്‍ഡിന്‍റെ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്‌ട്രോം, ഫിന്‍ലാന്‍ഡ് എംബസിയിലെ സയന്‍സ് ആന്‍ഡ് എജ്യൂക്കേഷന്‍ പോളിസി കൗണ്‍സിലര്‍ ഡോ. ലിസ ടോയ് വോനെന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 200-ലധികം പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, നയരൂപീകരണ വിദഗ്ധര്‍, ആഗോള ചിന്താ നേതാക്കള്‍ എന്നിവരും സമ്മേളനത്തിന്‍റെ ഭാഗമായി.

ഫിന്‍ലാന്‍ഡിന്‍റെ പ്രശസ്തമായ വിദ്യാഭ്യാസ മാതൃകയും ആഗോള സഹകരണത്തിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, തുല്യവും, ഭാവിക്ക് ഉതകുന്നതുമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയും സമ്മേളനം പരിശോധിച്ചു.

ഇന്ത്യയും ഫിന്‍ലാന്‍ഡും 1949 ല്‍ സ്ഥാപിച്ച നയതന്ത്ര ബന്ധം ഇപ്പോഴും കൂടുതല്‍ ശക്തമായി തുടരുന്നുവെന്ന് എറിക് അഫ് ഹാള്‍സ്‌ട്രോം പറഞ്ഞു. ഹെല്‍സിങ്കി സര്‍വകലാശാലയും ലൈഫോളജിയും തമ്മിലുള്ള ഊര്‍ജ്ജസ്വലമായ സഹകരണത്തില്‍ സന്തോഷമുണ്ടെന്നും ഈ സംരംഭം വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഫിന്‍ലാന്‍ഡിന്‍റെ പ്രധാന വിദ്യാഭ്യാസ മൂല്യങ്ങളായ തുല്യത, പഠിതാക്കളുടെ ക്ഷേമം, വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠനം എന്നിവയെ പ്രതിഫലിപ്പിക്കുന്നതായി ഡോ. ലിസ ടോയ് വോനെന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിലുപരി ഇന്ത്യയ്ക്കും ഫിന്‍ലാന്‍ഡിനും നിരവധി സാധ്യതയുള്ള സഹകരണ മേഖലകളുണ്ടെന്നും ഈ അര്‍ത്ഥവത്തായ പങ്കാളിത്തത്തിന് തുടക്കമിട്ടതില്‍ അഭിമാനിക്കുന്നുവെന്നും ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍ ചൂണ്ടിക്കാട്ടി.

'അതിര്‍ത്തികള്‍ക്കപ്പുറം: ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ള വിദ്യാഭ്യാസ മൂല്യങ്ങളും അവസരങ്ങളും കണ്ടെത്തല്‍', 'ഹെല്‍സിങ്കിയെ കാത്തിരിക്കുന്നു: പ്രതീക്ഷകളും കൗതുകങ്ങളും എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. റയാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. സ്‌നേഹല്‍ പിന്‍റോ, ഫിന്‍ലാന്‍ഡ് 2030 ഡയറക്ടര്‍ മെയ്ക് ക്രൗട്ട്ഷെയ്ഡ്, വെഞ്ച്വര്‍ വില്ലേജ് എംഡിയും സഹസ്ഥാപകയുമായ ഉണ്ണികൃഷ്ണന്‍ കുറുപ്പ്, നൂറുല്‍ ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എംഡി എം.എസ് ഫൈസല്‍ ഖാന്‍ എന്നിവര്‍ പാനലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നു. ഫിന്നിഷ് വിദ്യാഭ്യാസ രീതികള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വീകരിക്കുന്നതിനെയും നവീകരണത്തെ പരിപോഷിപ്പിക്കുന്നതിനെയും കുറിച്ചും സാംസ്‌കാരിക പഠനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയും കുറിച്ചുമുള്ള  ഉള്‍ക്കാഴ്ചകള്‍ പാനലിസ്റ്റുകള്‍ പങ്കുവച്ചു.

ന്യൂറോ സയന്‍സ്, സുസ്ഥിരത, ആജീവനാന്ത പഠനം എന്നിവയില്‍ വേരൂന്നിയ അഭിലാഷപൂര്‍ണ്ണവും ഗവേഷണാധിഷ്ഠിതവുമായ 'ഫിന്‍ലാന്‍ഡ് 2030' വിദ്യാഭ്യാസ സംരംഭത്തിന്‍റെ കാഴ്ചപ്പാട് സമ്മേളനം പരിചയപ്പെടുത്തി. ഫിന്‍ലാന്‍ഡിലെ പ്രമുഖ അധ്യാപകരും സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ സംരംഭം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ഉതകുന്ന വിധം വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ കരിയര്‍ മാനേജ്മെന്‍റ്  സ്ഥാപനമായ ലൈഫോളജി ദശലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് കരിയര്‍ തെരഞ്ഞെടുപ്പില്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കിയിട്ടുണ്ട്.

Advertisment