തകഴി: കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് ജെയ്സൻ്റെ മാതാവ് പ്രദേശത്ത് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇവരുടെ അലർച്ച കേട്ട് ഓടിയെത്തിയ സമീപ വാസികൾ തോട്ടിൽ നടത്തിയ തിരച്ചിലിലാണ് ജോഷ്വായെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടത്വാ പൊലീസ് മേൽനടപടി സ്വീകരിച്ച് ജോഷ്വായുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സെൻ്റ് സേവ്യേഴ്സ് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ജോസ് വിൻ ഏക സഹോദരനാണ്.
അപകടസമയത്ത് ജെയ്സൻ്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോഷ്വായുടെ മാതാവ് ആഷ വിദേശത്തും ജെയ്സൺ തിരുവല്ല കെ എം ചെറിയാൻ ഹോസ്പിറ്റലിൽ മെയിൽ നേഴ്സായി ജോലി ചെയ്തുവരികയാണ്.
സംഭവ സ്ഥലത്തുവെച്ച് 8 വർഷത്തിന് മുൻപ് ജെയ്സൻ്റെ സഹോദരിയുടെ രണ്ടര വയസുള്ള മകനും വെള്ളത്തിൽ വീണ് മരിച്ചിട്ടുണ്ട്.