ചുവപ്പുകോട്ടയിൽ അപ്രതീക്ഷിത നീക്കങ്ങൾ ? എം.വി. ഗോവിന്ദൻ മത്സരരം​ഗത്ത് ഇല്ലാതായതോടെ തളിപ്പറമ്പിൽ സിപിഎം ‘സർപ്രൈസ് സ്ഥാനാർത്ഥിയെ’ തേടുന്നു. എം.വി. നികേഷ് കുമാർ, വി.കെ. സനോജ്, എൻ. സുകന്യ ഉൾപ്പെടെ നിരവധി പേരുകൾ സജീവ ചർച്ചയിൽ. പാർട്ടി കീഴ്ഘടകങ്ങൾക്ക് നികേഷിനോട് എതിർപ്പെന്നും സൂചന. ജോൺ ബ്രിട്ടാസിന്റെ പേരും ചർച്ചയിൽ. യുവാക്കൾക്കും സ്ത്രീകൾക്കും മുൻ​ഗണന നൽകിയാൽ സനോജിനോ സുകന്യക്കോ നറുക്ക് വീഴും

New Update
NIKESH SANOJ SUKANYA

തളിപ്പറമ്പ്: ചുവപ്പുകോട്ടയിൽ ഇത്തവണ മാറ്റത്തിൻ്റെ കാറ്റ്? സിപിഎമ്മിൻ്റെ ഉറച്ച കോട്ടയായ തളിപ്പറമ്പിൽ ഇത്തവണ സർപ്രൈസ് സ്ഥാനാർത്ഥികൾ എത്താനാണ് സാധ്യത.

Advertisment

സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന് മത്സരിക്കാൻ ആകാത്തതാണ് തളിപ്പറമ്പിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥി എത്താൻ കാരണം.


എം.വി ഗോവിന്ദൻ പാർട്ടി സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചാൽ, പകരം വരാൻ സാധ്യതയുള്ള പേരുകളിൽ പ്രമുഖൻ മുൻ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ ആണ്.


നികേഷ് കുമാറിനെ തളിപ്പറമ്പിൽ മത്സരിപ്പിക്കാൻ എം.വി. ഗോവിന്ദൻ താല്പര്യം പ്രകടിപ്പിക്കുന്നതായാണ് സൂചനകൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകമാകുക.

G

നികേഷിനെ തടഞ്ഞാൽ മഹിളാ നേതാവ് എൻ.സുകന്യ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എന്നിവർക്കാണ് സാധ്യത. മണ്ഡലത്തിൽ നിന്നുതന്നെയുള്ള മറ്റേതെങ്കിലും നേതാക്കൾ അപ്രതീക്ഷിതമായി കടന്നുവരാൻ സാധ്യതയുണ്ട്. 

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ പേരും ഈ കൂട്ടത്തിൽ ഉണ്ട്. തളിപ്പറമ്പിന് അടുത്തുള്ള ഇരിക്കൂർ പുലിക്കുരുമ്പ സ്വദേശിയായ ജോൺ ബ്രിട്ടാസിന്റെ പേരും സ്ഥാനാർത്ഥി ആകാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ പ്രചരിക്കുന്നുണ്ട്.


പാർട്ടിയിലെ നികേഷ് കുമാറിന്റെ പ്രമോട്ടർ ആയ ബ്രിട്ടാസ് അദ്ദേഹത്തെ തഴഞ്ഞ് സ്വയം സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പറയുന്നവരും ഉണ്ട്.


സിപിഎം മുൻ നേതാവ് എം.വി. രാഘവൻ്റെ മകൻ എന്ന നിലയിലുള്ള വൈകാരിക ബന്ധം,
​സംസ്ഥാനത്തെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള ജനപ്രീതി തുടങ്ങിയവയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നതിനുള്ള എം.വി നികേഷ് കുമാറിന്റെ അനുകൂല ഘടകങ്ങൾ.

പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവനായി പ്രവർത്തിക്കുന്നതിനാൽ പാർട്ടി നേതൃത്വവുമായുള്ള അടുപ്പവും നികേഷ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

mv raghavan mv nikesh kumar

എന്നാൽ പ്രാദേശികമായ എതിർപ്പുകളാണ് നികേഷിന്റെ പ്രതികൂല ഘടകം.​ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബങ്ങളും 'ജീവിക്കുന്ന രക്തസാക്ഷി'യായിരുന്ന പുഷ്പനെ സ്നേഹിക്കുന്ന അനുഭാവികളും സിപിഎമ്മിന്റെ വലിയൊരു വോട്ട് ബാങ്കാണ്.

എം.വി.ആറിനെതിരെ അന്ന് സമരം ചെയ്ത അതേ പാർട്ടിയുടെ കൊടിക്കീഴിൽ അദ്ദേഹത്തിന്റെ മകൻ മത്സരിക്കുന്നത് ഈ കുടുംബങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അസംതൃപ്തി ഉണ്ടാക്കിയാൽ അത് ജയസാധ്യതകളെ ബാധിക്കാം.

പുഷ്പന്റെ വിയോഗം ഈ അടുത്ത കാലത്തായതിനാൽ ആ ഓർമ്മകൾ ഇപ്പോഴും ജനമനസ്സുകളിൽ സജീവമാണ്. നികേഷിൻ്റെ സ്ഥാനാർത്ഥിത്വത്തോട് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിക്ക് വിയോജിപ്പുള്ളതായി റിപ്പോർട്ടുകളുണ്ട്.


 "പുറത്തുനിന്നുള്ള" ഒരാളെക്കാൾ പ്രാദേശിക നേതാക്കൾക്ക് മുൻഗണന നൽകണമെന്നാണ് ഇവരുടെ വാദം.


​2016 ൽ പാർട്ടിക്ക് സ്വാധീനമുള്ള അഴീക്കോട് മണ്ഡലത്തിൽ നികേഷിന് തോൽവി നേരിട്ട് അനുഭവമുള്ളതു കൊണ്ട് പ്രാദേശിക എതിർപ്പുകളെ സിപിഎം തള്ളിക്കളയാൻ ഇടയില്ല.

നികേഷ് കുമാറിന് സീറ്റ് ലഭിക്കാത്ത പക്ഷം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ വി.കെ. സനോജ് സജീവമായി പരിഗണിക്കപ്പെടുന്ന പേരാണ്.

യുവാക്കൾക്കിടയിലുള്ള സ്വാധീനവും മികച്ച പ്രാസംഗികൻ എന്ന നിലയിലുള്ള പ്രതിച്ഛായയും സനോജിന് മുൻതൂക്കം നൽകുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയായ വി.കെ.സനോജിന് പാർട്ടിയുടെ കേഡറുകൾക്കിടയിലും വലിയ സ്വീകാര്യതയുണ്ട്.


പ്രായപരിധി നിശ്ചയിച്ച് യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സിപിഎം ശൈലിക്ക് സനോജ് അനുയോജ്യനാണ്.


യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കേരളത്തിലുടനീളമുള്ള പ്രവർത്തകർക്കിടയിൽ  സ്വാധീനമുണ്ട്. മികച്ച വാഗ്മിയായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരെ ആകർഷിക്കാൻ എളുപ്പമാണ്.

vk sanoj.jpg

കണ്ണൂർ ജില്ലക്കാരനായ സനോജിന് പാർട്ടിയുടെ വികാരങ്ങൾക്കൊപ്പം സഞ്ചരിക്കാനും കഴിയും.നികേഷ് കുമാറിന് നേരിടേണ്ടി വരുന്ന "എം.വി.ആർ പാരമ്പര്യം" എന്ന രാഷ്ട്രീയ ഭാരം സനോജിനില്ല. എന്നാൽ
​കൂത്തുപറമ്പ് സ്വദേശിയായ സനോജ് തളിപ്പറമ്പിൽ ഒരു "വരത്തൻ"  ആയി കാണപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.

പ്രാദേശിക നേതാക്കൾക്ക് സീറ്റ് നൽകണം എന്ന വാദം ഉയർന്നാൽ അത് സനോജിനും വെല്ലുവിളിയാകും. മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ കീഴിലുള്ള 'യൂത്ത് ബ്രിഗേഡിൽ' അംഗമാണ് എന്നതും സനോജിന്റെ പ്രതികൂല ഘടകമാണ്.

വനിതാ പ്രാതിനിധ്യം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ എൻ. സുകന്യയുടെ പേരും ചർച്ചകളിലുണ്ട്. മണ്ഡലത്തിൽ വനിതാ വോട്ടർമാർക്ക് വലിയ സ്വാധീനം ഉള്ളതിനാൽ സുകന്യയെപ്പോലൊരു നേതാവിനെ ഇറക്കുന്നത് ഗുണകരം ആകുമെന്ന് ഒരു വിഭാഗം കരുതുന്നു.

sukanya-b6bf

തളിപ്പറമ്പ് മണ്ഡലത്തിൽ വനിതാ വോട്ടർമാരുടെ എണ്ണം നിർണ്ണായകമാണ്. കുടുംബശ്രീ, മഹിളാ അസോസിയേഷൻ എന്നിവയിലൂടെ താഴെത്തട്ടിലുള്ള സ്ത്രീകളുമായുള്ള സുകന്യയുടെ വ്യക്തിപരമായ ബന്ധം വലിയ മുതൽക്കൂട്ടാകും.


അധ്യാപികയും എഴുത്തുകാരിയുമായ സുകന്യയ്ക്ക് മണ്ഡലത്തിലെ സാംസ്കാരിക-സാമൂഹിക മേഖലകളിൽ നല്ല മതിപ്പുണ്ട്.


തളിപ്പറമ്പിലെ മുൻ എംഎൽഎ ആയ  ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് സുകന്യ.ജെയിംസിന്റെ മണ്ഡലത്തിലെ ബന്ധങ്ങളും സുകന്യയുടെ അനുകൂല ഘടകങ്ങളാണ്.രാഷ്ട്രീയ വിവാദങ്ങളിൽ പെടാത്ത വ്യക്തിത്വം എന്നത് നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ സുകന്യയെ സഹായിക്കും.

കണ്ണൂരിലെ സജീവമായ രാഷ്ട്രീയ സംഘർഷങ്ങളോ അല്ലെങ്കിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളോ നേരിടുമ്പോൾ ഒരു "സോഫ്റ്റ്" ഇമേജ് തിരിച്ചടിയാകുമോ എന്ന് പാർട്ടി ആലോചിച്ചേക്കാം.തളിപ്പറമ്പിൽ 
പാർട്ടി ഒരു 'ഗ്ലാമർ' പോരാട്ടമാണ് ആഗ്രഹിക്കുന്നതെങ്കിൽ നികേഷ് കുമാറിന് തന്നെയായിരിക്കും മുൻഗണന.

സംഘടനാപരമായ കരുത്തും യുവത്വവും ആണ് ലക്ഷ്യമെങ്കിൽ വി.കെ. സനോജ് വന്നേക്കാം.വിവാദങ്ങൾ ഒഴിവാക്കി സുരക്ഷിതമായ ഒരു വിജയം ഉറപ്പിക്കാനാണ് നോക്കുന്നതെങ്കിൽ സുകന്യയെപ്പോലൊരു സ്ഥാനാർത്ഥിയെ പാർട്ടി നിയോഗിച്ചേക്കാം.

Advertisment