മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസിൽ നിർണായക നീക്കവുമായി സിബിഐ. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുക്കാൻ പോലീസ് ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതിയായ സിപിഒ ജിനേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്.
ലഹരി മരുന്ന് കൈവശം വച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചിരുന്നു.
മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അടുത്ത ദിവസം തന്നെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.
കേസിലെ പ്രതികളായ താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്ബിന് അഗസ്റ്റ്യന്‍, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.