കോട്ടയം : മാങ്ങാനത്ത് ഭാര്യയുടെ മുന്‍ കാമുകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. കേസില്‍ മുട്ടമ്പലം വില്ലേജ്, കലക്ടേറ്റ് ഭാഗത്തു വെട്ടിമറ്റം വീട്ടില്‍ കമ്മല്‍ വിനോദ് എന്നു വിളിക്കുന്ന വിനോദ് കുമാര്‍ ( 46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരെയാണു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ജെ.നാസര്‍ ശിക്ഷിച്ചത്.
കൊലപാതകം (ഐ പി.സി 302), തെളിവ് നശിപ്പിക്കല്‍ (ഐ.പി.സി 201), കൂട്ടായ കുറ്റകൃത്യം (ഐ.പി.സി 34) എന്നിവയാണു കോടതി കണ്ടെത്തിയത്. തെളിവ് നശിപ്പിച്ചതിനു കമ്മല്‍ വിനോദിന് അഞ്ചുവര്‍ഷം കഠിനതടവും ശിക്ഷ അനുഭവിക്കണം. ഈ അഞ്ചുവര്‍ഷം കഠിനതടവ് പൂര്‍ത്തിയായ ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇതേ കുറ്റത്തിന് കമ്മല് വിനോദിന്റെ ഭാര്യ കുഞ്ഞുമോള്‍ക്കു രണ്ടുവര്‍ഷം ശിക്ഷയുണ്ട്. എന്നാല്‍ ഇതു ജീവപര്യത്തിനൊപ്പം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
2017 ഓഗസ്റ്റിലാണു കേസിന് ആസ്പദമായ സംഭവം. 2017 ഓഗസ്റ്റ് മാസം 27ാം തീയതി കോട്ടയം മാങ്ങാനം മന്ദിരം കലങ്ങിനു സമീപത്ത് മുണ്ടകപ്പാടത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ മനുഷ്യന്റെ തല ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ തല ലഭിക്കാത്തതിനാല്‍ ആരാണെന്നു കൊല്ലപ്പെട്ടത് എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28ാം തീയതിയാണു തല സമീപത്തെ തുരുത്തേല്‍ പാലത്തിനു സമീപത്തുനിന്നും കിട്ടിയത്.
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കസില്‍ കൃത്യസ്ഥത്തു നിന്നും ലഭിച്ച കൊല്ലപ്പെട്ടയാളന്റെ ഷര്‍ട്ടിലെ ബട്ടനും കൃത്യ വീടിന്റെ ദിത്തിയില്‍നിന്നും വീട്ടിലെ കസേരയുടെ പിന്നില്‍ നിന്നും ലഭിച്ച രക്ത സാമ്പിളുകളും കൃത്യ സ്ഥലത്തു നിന്നും, മുതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും ലഭിച്ച കാവി മുണ്ടിന്റെ ഭാഗങ്ങളും പ്രതിയുടെയും പ്രതിയുടെയും കൊല്ലപ്പെട്ടയാളിന്റെയും ഫോണ്‍ വിളികളുടെ രേഖകളും കേസില്‍ നിര്‍ണായകമായി.
സാഹചര്യ തെളിവുകളുടേയും ശാസ്ത്രിയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതികള്‍ കുറ്റകാരാണെന്ന് കണ്ടെത്തിയത്. കുറ്റം തെളിയിക്കുക എന്നത് ഏറെ ശ്രമകരമായ ഈ കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സിറില്‍ തോമസ് പാറപ്പുറം,അഡ്വ: ധനുഷ് ബാബു, അഡ്വ: സിദ്ധാര്‍ത്ഥ് എസ് എന്നിവര്‍ ഹാജരായി.