ആക്കുളം-ചേറ്റുവ ജലപാത തുറക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ

New Update
ATTAKULAM
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പശ്ചിമതീര കനാല്‍ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം തുറന്നു കൊടുക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ. ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണം. ഈ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ചാണ് പാത തുറക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ആക്കുളം-ചേറ്റുവ ജലപാത നവീകരിച്ചത്.  2018 ല്‍ സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്നുണ്ടാക്കിയ കേരള വാട്ടര്‍വെയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിര്‍മ്മിച്ചത്. തിരുവനന്തപുരത്തെ വള്ളക്കടവ് മുതല്‍ വര്‍ക്കല കുന്ന് വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാര്‍വതി പുത്തനാര്‍ എന്ന ജലപാത നിര്‍മ്മിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജന്‍റ് ആയിരുന്ന ഗൗരി പാര്‍വതിബായിയുടെ പേരും പുതിയതായി നിര്‍മ്മിച്ചതുകൊണ്ട് പുത്തനാര്‍ എന്നും ചേര്‍ത്താണ് പാര്‍വതി പുത്തനാര്‍ എന്നു വിളിച്ചത്.

വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിര്‍മ്മാണം ആരംഭിച്ചത്. ജലപാതയുടെ തുടര്‍ നിര്‍മ്മാണത്തില്‍ വര്‍ക്കല കുന്ന് കടക്കുകയെന്നത് വലിയ കടമ്പയായിരുന്നു. തിരുവനന്തപുരത്തു നിന്ന് വള്ളങ്ങള്‍ വര്‍ക്കല കുന്ന് വരെ വന്ന ശേഷം കാല്‍നടയായി വേണമായിരുന്നു ആലപ്പുഴയിലേക്കും മറ്റും പോകാന്‍.

ഇത് പരിഹരിക്കാനായി തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന രാമവര്‍മയുടെ കാലത്ത് 1876 ല്‍ ഇന്നത്തെ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കങ്ങള്‍ നിര്‍മ്മിച്ചു. ഇതാണ് വര്‍ക്കല തുരപ്പ് എന്നറിയപ്പെടുന്നത്. 15,000 കിലോമീറ്റളോളം ഗതാഗതയോഗ്യമായ ഉള്‍നാടന്‍ ജലപാതകളുള്ള ഇന്ത്യയില്‍ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വര്‍ക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിന്‍റെ നീളം. ചിലക്കൂര്‍ തുരങ്കത്തിന്‍റെ ദൈര്‍ഘ്യം 340 മീറ്ററും.

വര്‍ക്കല തുരപ്പിന്‍റെ നിര്‍മ്മാണ ശേഷം തിരുവിതാംകൂര്‍ രാജ്യപരിധിയില്‍ ഈ ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്ക് നീക്കവും സുഗമമായി നടന്നു. പിന്നീട് റോഡ്, റെയില്‍ മാര്‍ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം വന്നതോടെ ക്രമേണ ജലപാതയുടെ ഉപയോഗം കുറയുകയും വര്‍ക്കല തുരപ്പ് അടക്കം വിവിധ ഇടങ്ങള്‍ യാത്രായോഗ്യമല്ലാതാകുകയും ചെയ്തു.

1960 വരെ തുരങ്കം ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് കാട്ടുചെടികളും നിറഞ്ഞ് തുരങ്കം ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ താല്‍ക്കാലികമായി ഒരുക്കി. സര്‍ക്കാര്‍ തലത്തില്‍ കനാല്‍ നവീകരണവും വര്‍ക്കല തുരങ്കം ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന വേളയായിരുന്നു അത്. പദ്ധതിയുടെ ആലോചനാ വേളയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ശിവഗിരി തുരങ്കം വഴി ബോട്ടില്‍ സഞ്ചരിച്ചു. തുടര്‍ന്ന് ഇത് നവീകരിച്ച് ഗതാഗത യോഗ്യമാക്കാമെന്ന ആശയം ചര്‍ച്ചയില്‍ വന്നു.

2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി ആരംഭിക്കുകയും തകര്‍ന്ന കനാലുകള്‍ നവീകരിക്കുകയും ചെയ്തു. 2021 -22 ല്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കല്‍, കനാല്‍ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.

ചരക്ക് നീക്കത്തിനും ജലാധിഷ്ഠിത ടൂറിസത്തിനും ആക്കുളം-ചേറ്റുവ പാത വലിയ ഉത്തേജനം നല്‍കുമെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. പശ്ചിമതീര ജലപാതയെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണ്. സംസ്ഥാനത്തെ കായലുകള്‍, നദികള്‍, മനുഷ്യനിര്‍മ്മിത കനാലുകള്‍ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലപാത എന്നതാണ് ഇതിന്‍റെ സവിശേഷത. 
Advertisment
Advertisment