സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി 2025 ജൂൺ 30ന് അവസാനിക്കും

New Update
gst 12

തിരുവനന്തപുരം: 2025-2026 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി 2025 ജൂൺ 30 നു അവസാനിക്കും. ജനറൽ ആംനെസ്റ്റി പദ്ധതി 2025, ഫ്ലഡ് സെസ്സ് ആംനെസ്റ്റി 2025, ബാർ ഹോട്ടലുകൾക്കായുള്ള ആംനെസ്റ്റി 2025, ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്‍റ്  സ്കീം 2025 എന്നീ  നാല്  തരത്തിലുള്ള ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

ജി.എസ്.ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സമഗ്ര  കുടിശ്ശിക  നിവാരണ പദ്ധതിയാണ് ജനറൽ ആംനെസ്റ്റി പദ്ധതി 2025. പദ്ധതിയിൽ ഭാഗമാകുന്നവർക്ക്  കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും, പിഴയിലും പലിശയിലും പൂർണ്ണ ഒഴിവും ലഭ്യമാകുന്നതാണ്. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി  തുക  ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്‍റെ വിവരങ്ങളും അനുബന്ധ ചലാനുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ 2025 ജൂൺ 30 നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ വെബ് സൈറ്റായ  www.keralataxes.gov.in വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

2019 ആഗസ്റ്റ് മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലെ ഫ്ലഡ് സെസ്സ് ഒടുക്കുവാൻ ബാക്കിയുള്ളവർ, 2025 ജൂൺ 30 നുള്ളിൽ ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്  സൈറ്റ്  വഴി  കുടിശ്ശികവന്ന  സെസ്സ്  തുക  ഒടുക്കി അസ്സസ്സിങ് അതോറിറ്റിയെ അറിയിച്ചാൽ, ഫ്ലഡ് സെസ്സ് ആംനെസ്റ്റി, 2025 പ്രകാരം  പലിശയും, പിഴയും പൂർണ്ണമായും  ഒഴിവാക്കുന്നതാണ്.

ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശ്ശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശ്ശികയും, സെസ്സും, പലിശയുടെ അൻപത് ശതമാനവും ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഒടുക്കിയ ശേഷം ആയതിന്‍റെ ഇ - ചെല്ലാനും, ആംനെസ്റ്റിക്കായുള്ള  ഓഫ്‌ലൈൻ അപേക്ഷയും 2025 ജൂൺ 30 നുള്ളിൽ അസ്സസ്സിങ് അതോറിറ്റി മുൻപാകെ  സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്.          

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ആംനെസ്റ്റി പദ്ധതികൾ നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, കുടിശ്ശിക ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശ്ശിക തീർപ്പാക്കത്തവർക്കെതിരെ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന_നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.