/sathyam/media/media_files/2025/09/13/inaguration-imc-2025-09-13-21-13-36.jpeg)
കോഴിക്കോട്: 'തിരു വസന്തം 1500' എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢ തുടക്കം. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് രചിച്ച അർറൗളുൽ മൗറൂദ് ഫീ മൗലിദി സയ്യിദിൽ വുജൂദ് എന്ന മൗലിദ് പാരായണത്തോടെയാണ് വേദിയുണർന്നത്. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. ജാമിഉൽ ഫുതൂഹ് ഇമാം ഖാരിഅ ഹാഫിള് ശമീർ അസ്ഹരി ഖിറാഅത്ത് നടത്തി. മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി സ്വാഗത പ്രഭാഷണം നടത്തി.
പ്രവാചകൻ മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഈജിപ്ത്, ജോർദാൻ, യുഎഇ, ഒമാൻ, കുവൈത്ത്, തുർക്കി, യമൻ, സിറിയ, ബഹ്‌റൈൻ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത അറബ് ഗായക സംഘമായ അൽ ഹുബ്ബ് ഗ്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണ്. നബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം .
അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പൊലിമയും വൈവിധ്യവും നിറഞ്ഞുനിൽക്കുന്ന ആസ്വാദന സദസ്സ് 7 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ കീർത്തന സദസ്സുകളും പ്രഭാഷണങ്ങളുമായി രാത്രി 10 വരെ സമ്മേളനം തുടരും.