22നില കെട്ടിടത്തിന്റെ ഉയരം. 400 മീറ്റർ നീളം, 61 മീറ്റർ വീതി. 24,346 കണ്ടെയ്നറുകൾ കൂളായി അടുക്കി വയ്ക്കാം. പടുകൂറ്റൻ കപ്പലുമായി വിഴിഞ്ഞത്ത് എത്തുന്നത് തൃശൂർക്കാരൻ ക്യാപ്‍റ്റൻ വില്ലി ആന്റണി. ദക്ഷിണ ഏഷ്യയിൽ എം.എസ്.സി ഐറിന ആദ്യമായി അടുക്കുന്നത് വിഴിഞ്ഞത്ത്. ലോകത്തെ വൻകിട തുറമുഖങ്ങളിൽ അടുക്കാത്ത കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും. കടലിലെ രാജാവായി കേരളവും വിഴിഞ്ഞവും മാറുമ്പോൾ

New Update
captan fjqhsg

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ, പടുകൂറ്റൻ കണ്ടെയ്നർ കപ്പൽ എം.എസ്.സി ഐറിന വിഴിഞ്ഞത്ത് അടുക്കുകയാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള പടുകൂറ്റൻ കപ്പലാണിത്. കപ്പലിന്റെ വലിപ്പത്തേക്കാൾ കപ്പലിന്റെ ക്യാപ്റ്റനാണ് കേരളത്തിന് ഇഷ്ടമാവുക. തൃശൂരുകാരനായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് കപ്പലിന്റെ അമരത്ത്. 

Advertisment

 

തൃശ്ശൂർ പുറനാട്ടുകര സ്വദേശിയാണ് വില്ലി. ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലുമൊരു തുറമുഖത്ത് ഐറീന കപ്പൽ ആദ്യമായാണ് അടുക്കുന്നത്. സ്വന്തം നാട്ടിലേക്ക് ലോകത്തെ കൂറ്റൻ കപ്പലടുപ്പിക്കുന്നതിന്റെ ത്രില്ലിലാണ് ക്യാപ്റ്റൻ വില്ലി ആന്റണി. 


 
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്. ബോകോം ലീസിംഗ് കമ്പനി എം‌.എസ്‌.സിക്ക് വേണ്ടി ഓർഡർ ചെയ്ത രണ്ട് അൾട്രാ-ലാർജ് കണ്ടെയ്‌നർ വെസലുകളുടെ നാമകരണവും വിതരണവും ഒരേ ദിവസം പൂർത്തിയാക്കിയാണ് റെക്കാഡിനുടമയായത്. 22നില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്.

msc iran

24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 കണ്ടെയ്നറുകൾ വഹിക്കാനാകും. ഒരു വരിയിൽ തന്നെ 25 കണ്ടെയ്നറുകൾ വയ്ക്കാനാകും. 2023ൽ നിർമ്മിച്ചതാണ് കപ്പൽ. 35 ജീവനക്കാരുള്ളതിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദ് എന്ന മലയാളി കൂടിയുണ്ട്. സിംഗപ്പൂരിൽ നിന്നും യാത്ര തിരിച്ച് ചൈന, കൊറിയ എന്നിവിടങ്ങളിലെത്തി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്.

 

ശ്രീലങ്കയിൽ നിന്ന് നാളെ കപ്പൽ വിഴിഞ്ഞത്ത് എത്തും. നേരത്തെ 30ന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ  വൈകി. 29 വർഷത്തെ മറൈൻ പരിചയമുള്ള ക്യാപ്റ്റൻ ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ക്യാപ്റ്റൻ പറയുന്നത്.

 

കഴിഞ്ഞ മാസം വിഴിഞ്ഞത്ത് എത്തിയ ഇതേ ശ്രേണിയിൽപ്പെട്ട കപ്പലിൽ എം.എസ്.സി മിഷേൽ കപ്പെല്ലിനിയുടെ ക്യാപ്റ്റനും തൃശ്ശൂർ സ്വദേശിയായ മലയാളി മിൽട്ടൺ ജേക്കബ് ആയിരുന്നു.

ലോകത്തെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. ഐറിന. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജെയ്ഡ് സർവീസിലും യൂറോപ്പിനെയും കിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഡ്രാഗൺ സർവീസിലുമാണ് എം.എസ്.സി. വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്.

msc iran 2

അതിനാലാണ് കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നത്. എം.എസ്‌.സി.യുടെ ജെയ്ഡ് സർവീസിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്‌നർ ശേഷിയുള്ള ഐറിന ഉൾപ്പെടുന്നത്. കൊളംബോ തുറമുഖത്ത് കണ്ടെയ്‌നർ കയറ്റിയിറക്കുന്നതിന് കപ്പൽ കമ്പനികൾ നേരിടുന്ന കാലതാമസവും വിഴിഞ്ഞത്തിന് അനുഗ്രഹമായിട്ടുണ്ട്.