/sathyam/media/media_files/UiWbiXHVU3nQw422pmwO.jpg)
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്
പഠിച്ച ജസ്റ്റിസ് ഹേമാകമ്മിറ്റിയുടെ റിപ്പോർട്ട് ആവിയായി. കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചതോടെ കേരളത്തെ നടുക്കിയ റിപ്പോർട്ടിന്മേൽ ഒരു നടപടിയുമുണ്ടാവില്ലെന്ന് വ്യക്തമായി.
കമ്മിറ്റിക്ക് മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് 35 കേസുകളും അവസാനിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ചിരുന്നു. 14 കേസുകൾ കൂടി ഈ മാസം അവസാനിപ്പിക്കുന്നതോടെ കോളിളക്കമുണ്ടാക്കിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് ചാരമായി കെട്ടടങ്ങും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘവുമായി സഹകരിക്കാത്തവരുടെ കേസുകൾ എഴുതിതള്ളുമെന്ന് സുപ്രീംകോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതിയും, വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കേരളം നിലപാട് അറിയിച്ചത്.
സാക്ഷികൾ നിസഹകരിച്ചാലും, തെളിവില്ലെങ്കിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതിനാൽ ഇത്തരം സാഹചര്യമുള്ള കേസുകൾ എഴുതിതള്ളുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ രഞ്ജിത് കുമാർ അറിയിച്ചു. കേസുമായി മുന്നോട്ടുപോകാൻ ഇരകൾക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സത്യവാങ്മൂലത്തിൽ നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. ഇതിൽ നിന്ന് കടകവിരുദ്ധമായ നിലപാടാണ് പിന്നീട് സ്വീകരിച്ചത്.
അന്വേഷണവുമായി മുന്നോട്ടു പോകാൻ പ്രത്യേക അന്വേഷണസംഘത്തെ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും, വിമൻ ഇൻ സിനിമ കളക്‌ടീവും (ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടിരുന്നതാണ്. മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് പ്രഥമദൃഷ്‌ട്യാ സുപ്രീംകോടതി നിലപാട് സ്വീകരിച്ചതാണ് കേസുകൾ എഴുതിത്തള്ളാൻ സർക്കാരിന് പ്രേരകമായത്. കേസ് രജിസ്റ്റർ ചെയ്‌തു കഴിഞ്ഞാൽ, അന്വേഷണവുമായി സഹകരിക്കില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് വാദത്തിന്റെ ഒരുഘട്ടത്തിൽ കോടതി ചോദിച്ചിരുന്നു.
മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ മറുപടി നൽകി. മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കാൻ പാടില്ല. സംരക്ഷണം വേണം. സ്വകാര്യതയ്‌ക്കാണ് മുൻഗണന. നിങ്ങൾ എന്തു നിലപാടെടുത്താലും ഞങ്ങൾ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പറയാൻ സർക്കാരിന് കഴിയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴികൾ പ്രകാരം പ്രഥമദൃഷ്‌ട്യാ കുറ്റം നടന്നുവെന്നത് വ്യക്തമാണെന്നായിരുന്നു സുപ്രീംകോടതിയിൽ കേരളത്തിന്റെ ആദ്യനിലപാട്. മലയാള സിനിമാ മേഖലയിൽ ഇരകൾ നേരിട്ട അതിക്രമങ്ങൾ സംബന്ധിച്ചാണ് മൊഴികൾ. ക്രിമിനൽ കേസുകളിൽ ഇരകൾക്ക് സഹായകമായി നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിലെ ക്രമസമാധാനം സംരക്ഷിക്കാൻ അത് ആവശ്യമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചപ്പോൾ 40ഓളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിൽ തെറ്റില്ല. കേസുമായി മുന്നോട്ടുപോകാൻ ഇരകൾക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് അനുവദിക്കാനാവില്ല. ഈ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞാണ് കേസുകളെല്ലാം എഴുതിത്തള്ളാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
നാലായിരം പേജുകളുള്ള ഹേമാകമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിലെ ഗുരുതര ലൈംഗിക പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടായിരുന്നു. തുടക്കത്തിൽ പ്രമുഖ നടന്മാർക്കെതിരേ അടക്കം നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തിരുന്നു. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്ക് അന്വേഷണസംഘവുമായി സഹകരിക്കാൻ താത്പര്യമില്ലെങ്കിൽ അവരെ മൊഴി നൽകാൻ നിർബന്ധിച്ച് പീഡിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ റിപ്പോർട്ടിൽ പരാമർശമുള്ള പ്രമുഖ നടന്മാർക്കടക്കം ആശ്വാസമായി.
പരാതിപ്പെടാൻ തയ്യാറല്ലാത്തവരുടെ മൊഴികൾ പ്രകാരം കേസെടുക്കുന്നത് വിചിത്ര നടപടിയാണ്. ഇത്തരത്തിൽ ഉപദ്രവിക്കാനാകില്ല. മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതിയും, വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സമർപ്പിച്ച ഹർജികളിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. റിപ്പോർട്ട് ലഭിച്ച് അഞ്ചു വർഷത്തോളം നടപടിയുണ്ടാകാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു.
എന്തെങ്കിലും ചെയ്‌തുവെന്ന് വരുത്തി തീർക്കാനാണോ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. റിപ്പോർട്ടിന്റെ പ്രത്യേക സ്വഭാവം കാരണമായിരുന്നുവെന്ന് സർക്കാർ മറുപടി നൽകി. ഹേമ കമ്മിറ്റിയിൽ ലഭിച്ച പരാതികൾ സംബന്ധിച്ച് പ്രത്യേക പൊലീസ് സംഘം(എസ്.ഐ.ടി) നടത്തുന്ന അന്വേഷണം ദുർബലമായിരുന്നു. രജിസ്റ്റർ ചെയ്ത 32 കേസുകളിൽ ആരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
നാലു കേസുകൾ വസ്തുതയില്ലെന്ന കാരണത്താൽ ഉപേക്ഷിച്ചു. 11 പരാതികൾ ഒരേ നടിയുടേതാണ്. കേസുകൾ പിൻവലിക്കുമെന്ന് ഒരു ഘട്ടത്തിൽ ഈ നടി പ്രഖ്യാപിച്ചിരുന്നു. പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തവരുടെ കേസുകൾ എഴുതിത്തള്ളുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ സൂചിപ്പിച്ചതിനാൽ അന്വേഷണം സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുകയാണിപ്പോൾ