/sathyam/media/media_files/2025/05/08/CldDkpJYQNT6Xu6FMqcV.jpg)
തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ദ് റസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി കണ്ടെത്തിയതോടെ കേരളത്തിന്റെ തീവ്രവാദ ബന്ധം വീണ്ടും ചർച്ചാവിഷയമാവുകയാണ്. ബാംഗ്ലൂരിൽ എം.ബി.എ പഠിച്ച ശേഷമാണ് ഗുൽ കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത്. വടക്കൻ ജില്ലയിലാണ് ഇയാൾ പഠിച്ചതെന്നാണ് കണ്ടെത്തൽ. കേരളത്തിൽ നിന്ന് കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി. 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നതാണ്.
ഭീകരരുടെ സുരക്ഷിത താവളമായി കേരളം മാറുകയാണെന്നാണ് കേന്ദ്രഏജൻസികൾ പറയുന്നത്. മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ, ഐഎസ് എന്നുവേണ്ട ലോകത്തുള്ള ഏതാണ്ടെല്ലാ തീവ്രവാദസംഘടനകളിലെയും ഭീകരർക്കും കേരളബന്ധമുണ്ട്. കേന്ദ്രസർക്കാരും ഐക്യരാഷ്ട്ര സംഘടനയും കേരളം ഭീകരതാവളമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും പ്രാദേശികമായി ബന്ധമുണ്ടാക്കാതെയും ഭീകരർ കേരളത്തെ സുരക്ഷിത താവളമാക്കുകയാണ്. എറണാകുളത്തെ അന്യസംസ്ഥാനതൊഴിലാളി കേന്ദ്രങ്ങളിലാണ് ഭീകരബന്ധമുള്ളവരുടെയും താവളം.
ഒളിഞ്ഞുംതെളിഞ്ഞും പാകിസ്ഥാന്റെ സഹായമുള്ള ഭീകരസംഘടനകൾ സംസ്ഥാനത്ത് താവളമടിച്ചിട്ടും പൊലീസിന്റെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും ഭീകരവിരുദ്ധസ്ക്വാഡിന്റെയും പ്രവർത്തനം കാര്യക്ഷമമല്ല. എറണാകുളത്തുനിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടികൂടാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്.
രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ സൗദിയിൽ നിന്ന് എൻ.ഐ.എ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് പൊലീസ് കാര്യമറിഞ്ഞത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി രണ്ടുമാസമായപ്പോഴാണ് കൊച്ചിയിൽ നിന്ന് മൂന്ന് അൽക്വഇദക്കാരെ എൻഐഎ പിടിച്ചത്.
കേരളം താവളമാക്കിയ തീവ്രവാദികൾ വിദേശത്തുള്ള അവരുടെ നേതാക്കളുമായും ഫണ്ടെത്തിക്കുന്നവരുമായും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കളെ റിക്രൂട്ട്ചെയ്യാനും സോഷ്യൽമീഡിയയാണ് ഉപയോഗിക്കുക. എന്നാൽ സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർപട്രോളും പേരിനുമാത്രമാണ്. സൈബർഡോം തുടങ്ങിയ സംവിധാനങ്ങളുണ്ടെങ്കിലും തീവ്രവാദികളെ നിരീക്ഷിക്കുന്നില്ല. സംശയകരമായ വ്യക്തികളെ നിരീക്ഷിക്കാനും അറസ്റ്റിന് വഴിയൊരുക്കാനും പൊലീസിനാവുന്നില്ല.
വടക്കൻജില്ലകളിൽ നിന്ന് ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ് കണ്ടെത്തിയത് ഇന്റലിജൻസിലെ പത്ത് പൊലീസുകാരുടെ ഗ്രൂപ്പായിരുന്നു. സോഷ്യൽമീഡിയയിൽ ഐസിസ് പ്രചാരണം കണ്ടെത്തി സംശയകരമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഇവർക്ക് കഴിഞ്ഞിരുന്നു. ഈ സംവിധാനം ഇപ്പോൾ ഇല്ലാതായി. ഭീകരരുടെ സാമൂഹ്യമാദ്ധ്യമഅക്കൗണ്ടുകളിൽ തീവ്രവാദആശയങ്ങളെ പിന്തുണയ്കുന്നവരായി നടിച്ച് കയറിക്കൂടിയാണ് ഇന്റലിജൻസ് അന്ന് വിവരങ്ങൾ ചോർത്തിയെടുത്തത്. ഐസിസിൽ ചേരാൻ വിദേശത്തേക്കുപോകാൻ വിമാനത്താവളത്തിലെത്തിയ ഒരുഡസനിലേറെപ്പേരുടെ യാത്ര തടയാൻപോലും അന്ന് പൊലീസിന് കഴിഞ്ഞിരുന്നു.
സൈബർ പട്രോളിംഗിൽ ശക്തമായ തെലങ്കാന, ആന്ധ്ര പൊലീസുകളുടെ സഹായവും ഇന്റലിജൻസിന് ലഭിച്ചിരുന്നു. എൻ.ഐ.എയും ഐ.ബിയുമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചരണവും സൈബർപട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർഫോറൻസിക് വിഭാഗമുണ്ട്. തീവ്രവാദപ്രചാരണം കണ്ടെത്താനുള്ള പ്രത്യേകസോഫ്‌റ്ര്‌വെയർ ഐ.ബിക്കുണ്ട്.
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് തുറന്നുപറഞ്ഞത് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റയായിരുന്നു. ഐ.എസ് ലക്ഷ്യംവയ്ക്കുന്ന സ്ഥലമാണ് കേരളമെന്നും പറഞ്ഞിരുന്നു. വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തിൽ ഐഎസ് റിക്രൂട്ടിംഗ് തുടരാനിടയുണ്ടെന്നും അത് തടയാൻ പൊലീസ് സജ്ജമാണെന്നും ബെഹ്റ പറഞ്ഞിരുന്നു.
വിദ്യാസമ്പന്നരെ റിക്രൂട്ട് ചെയ്യുകയാണ് തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. മുംബയ്, ഡൽഹി എന്നിവിടങ്ങളിലെന്നപോലെ കേരളത്തിലും ഇത് നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നാണ് കേരളത്തിൽ റിക്രൂട്ടിംഗിന് ശ്രമിച്ചത്. സംസ്ഥാനത്തുള്ളവരുടെ പരോക്ഷബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ- ബെഹ്റ പറഞ്ഞിരുന്നു.