രാജ്യത്തിനും സൈനികര്‍ക്കും അതിര്‍ത്തിയിലെ ജനങ്ങള്‍ക്കുമായി പ്രത്യേക പ്രാര്‍ഥന നടത്തണമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതീയ സഭ എന്ന നിലയില്‍ ഈ ഘട്ടം രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയം. യുദ്ധത്തിലേക്കു നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ വേണ്ടിയാകണം പ്രാര്‍ഥന

New Update
orthodoxxx 111

കോട്ടയം: രാജ്യത്തിനും സൈനികര്‍ക്കും അതിര്‍ത്തിയിലെ ജനങ്ങള്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഹ്വാനം. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടേതാണ് ആഹ്വാനം.

Advertisment

അടുത്ത ഞായറാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ മലങ്കരസഭയുടെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെയും ഭരണാധികാരികളെയും നമ്മുടെ സൈനികരെയും അതിര്‍ത്തിയിലെ സഹോദരങ്ങളെയും ഓര്‍ത്തും, ആഗോള സമാധാനത്തിനായും പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.


ഭാരതീയ സഭ എന്ന നിലയില്‍ ഈ ഘട്ടം രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണെന്ന്  ബാവാ പറഞ്ഞു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ വേണ്ടിയാകണം പ്രാര്‍ഥന. ഭാരതത്തിന്റെ തെക്കെ അറ്റത്തിരിക്കുന്ന നമുക്ക് യുദ്ധം കേവലം ഒരു വാര്‍ത്തമാത്രമായിരിക്കാം. എന്നാല്‍, ജീവനും ജീവിതവും പ്രതിസന്ധിയിലാകുന്ന ഒരു വലിയ സമൂഹം അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്.


 

മലയാളികളടക്കം നിരവധി സൈനികര്‍ പോരാട്ടഭൂമിയിലുണ്ട്. അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഒരോ ഭാരതീയന്റെയും രാഷ്ട്ര പ്രതിബദ്ധതയാണ്. രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് നയതന്ത്രമികവോടെ ഈ വിഷയത്തിന് പരിഹാരം കാണാന്‍ കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യാശിച്ചു.