New Update
/sathyam/media/media_files/2025/05/19/3XACVTkWIo6GhqU9O0lw.jpg)
മലപ്പുറം: മലപ്പുറം കൂരിയാട് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തിൽ വിവിധ തലങ്ങളിലുള്ള പരിശോധന നടന്നു വരികയാണ്.
കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള റോഡാണ് ഇടിഞ്ഞത്. കാറുകള്‍ക്കു മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു. വൻ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
ഇതേതുടർന്ന് ദേശീയ പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ദേശീയ പാത അതോറിറ്റിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു.
അതിനിടെ,ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധസംഘത്തിൽ അംഗങ്ങളായ ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ്, എന്നിവർ ബുധനാഴ്ച തകർന്ന റോഡ് പരിശോധിച്ചു.
ദേശീയപാത നിർമാണത്തിൽ അപാകം ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവം ദൗർഭാഗ്യകരമാണെന്നും സംസ്ഥാന സർക്കാറിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗതാഗത മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
" നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണ്." മുഹമ്മദ് റിയാസ് പറഞ്ഞു.
കരാറുകാരനെ ഡീബാർ ചെയ്യുന്നതടക്കമുള്ള നടപടി കേന്ദ്രം സ്വീകരിച്ചേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാവുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.