ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതി; മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നാടിന് സമർപ്പിച്ചു

New Update
CBG Inaguration by CM.jpg
കൊച്ചി: ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം വലിയ പുരോഗതി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ബ്രഹ്‌മപുരത്ത് പൂർത്തീകരിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രീതിയിലുള്ള പ്ലാന്റാണ് ബിപിസിഎൽ ബ്രഹ്‌മപുരത്ത് സ്ഥാപിച്ചത്.
Advertisment
ജൈവമാലിന്യ സംസ്കരണം പൂർണതോതിൽ സാധ്യമാകുന്ന പുതിയ പ്ലാന്റുകൾ പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്ന പാലക്കാട് പ്ലാന്റ് രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.
ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കൊല്ലത്ത് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു. ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാൻ മാർഗങ്ങൾ കണ്ടെത്തി, മാലിന്യമുക്ത നവകേരളം രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

DSC_2914.JPG

വികേന്ദ്രീകരണ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം സഹകരിക്കുന്ന ബിപിസിഎല്ലിന്റെ നടപടികളെ മുഖ്യമന്ത്രി പ്രശംസിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാന്റ് യാഥാർഥ്യമായതെന്നും കേന്ദ്രത്തിന്റെ 'സ്വച്ഛ് ഭാരത്' പ്രവർത്തനങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റെന്നും സുരേഷ് ഗോപി പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, അഡ്വ. പി വി ശ്രീനിജൻ എംഎൽഎ, മേയർ അഡ്വ. മിനിമോൾ വി കെ, ഡെപ്യുട്ടി മേയർ ദീപക് ജോയ്, ബിപിസിഎൽ റിഫൈനറികളുടെ ഡയറക്ടർ സഞ്ജയ് ഖന്ന, കൊച്ചി റിഫൈനറി എക്സിക്യുട്ടിവ് ഡയറക്ടർ ചാക്കോ എം ജോസ് എന്നിവർ പ്രസംഗിച്ചു.
പ്രതിദിനം 150 ടൺ ജൈവമാലിന്യം ജൈവഇന്ധനമാക്കി മാറ്റാൻ ശേഷിയുള്ള ആധുനിക പ്ലാന്റാണ് ബ്രഹ്‌മപുരത്ത് നിർമിച്ചത്. ഗതാഗതം, വാണിജ്യം, വ്യവസായം, ഗാർഹികം എന്നീ മേഖലകളിൽ സിഎൻജിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ ഉൽപാദനം സാധ്യമാക്കുകയാണ് പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ പ്രതിദിന ഉൽപാദന പരിധി ഘട്ടംഘട്ടമായി ഉയർത്താനും പദ്ധതിയുണ്ട്. ജൈവമാലിന്യ സംസ്കരണത്തിനായി പ്ലാന്റ് പൂർണ സജ്ജമായതായി ബിപിസിഎൽ അധികൃതർ അറിയിച്ചു.
ചടങ്ങിൽ മാലിന്യ സംസ്കരണരംഗത്ത് സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളെ പ്രതിപാദിക്കുന്ന കോഫി ടേബിൾ ബുക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് മന്ത്രിമാരായ പി രാജീവും എംബി രാജേഷും ചേർന്ന് കൈമാറി. ബ്രഹ്‌മപുരത്ത് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രാദേശിക സാനിറ്ററി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു.

CBG PLANT

2018ലെ ദേശീയ ജൈവഇന്ധന നയത്തിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഫോസിൽ ഇന്ധനത്തിന്റെ ഇറക്കുമതി കുറച്ച് ജൈവ ഇന്ധന ഉൽപാദനത്തിൽ പരമാവധി സ്വയംപര്യാപ്തത നേടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രഹ്‌മപുരത്ത് സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാനാകും. നഗരത്തിലെ 21 ഇടങ്ങളിലായി സജീകരിച്ചിട്ടുള്ള 181 ശേഖരണ കേന്ദ്രങ്ങളിലൂടെ സംസ്കരണത്തിന് ആവശ്യമായ ജൈവമാലിന്യം കോർപറേഷൻ നൽകും.
അൺലോഡിങ് പിറ്റിലേക്ക് നിറയ്ക്കുന്ന മാലിന്യം ആനുപാതികമായ വെള്ളവും ചേർത്ത് മിശ്രിതമാക്കി ബയോഗ്യാസ് നിർമാണത്തിനായി ഹൈഡ്രോലൈസർ ടാങ്കിലേക്ക് മാറ്റും. ഇതിനായി 12 മീറ്റർ ഉയരവും 30 മീറ്റർ വ്യാസവുമുള്ള രണ്ട് കൂറ്റൻ ഡൈജസ്റ്ററുകളാണ് പ്ലാന്റിൽ സജീകരിച്ചിട്ടുള്ളത്. വാട്ടർ സ്ക്രബർ സിസ്റ്റത്തിലൂടെ കടത്തിവിട്ട് കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്തതിനുശേഷം ശുദ്ധീരിക്കുന്ന ബയോഗ്യാസ്, അമ്പലമുഗളിലെ പൈപ്പ്ലൈൻ വഴി ബിപിസിഎൽ റിഫൈനറിയിലേക്ക് എത്തിക്കും. ബ്രഹ്‌മപുരത്ത് കോർപറേഷൻ കൈമാറിയ 10 ഏക്കറിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്.
Advertisment