കലയിലെയും സിനിമയിലെയും നോട്ടത്തിന്റെ സൂക്ഷ്മതകള്‍; ചര്‍ച്ചചെയ്ത് ബിനാലെയിലെ ക്രോസ്ഓവര്‍ എബിസി വര്‍ക്ക്ഷോപ്പ്

New Update
Jyoti Nisha

കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയും കലയിലും സിനിമയിലും എങ്ങനെ ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് ചര്‍ച്ചചെയ്ത് കൊച്ചി-മുസിരിസ് ബിനാലെയിലെ ക്രോസ്ഓവര്‍ എബിസി വര്‍ക്ക്ഷോപ്പ്. ചലച്ചിത്രകാരിയും അക്കാദമിഷ്യനും എഴുത്തുകാരിയുമായ ജ്യോതി നിഷയാണ് കലയിലെയും സിനിമയിലെയും വ്യക്തി ആവിഷ്‌കാരത്തെയും അവരിലേക്കുള്ള നോട്ടത്തെയും കുറിച്ചുള്ള ഈ സെഷന് നേതൃത്വം നല്‍കിയത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) എബിസി ആര്‍ട്ട് റൂം സംഘടിപ്പിച്ച  വര്‍ക്ക്ഷോപ്പില്‍ 15-ഓളം പേര്‍ പങ്കെടുത്തു. നോട്ടത്തിലെ ഭിന്ന സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നല്‍കുന്നതായിരുന്നു ഈ സെഷന്‍.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കാലത്തെ സിനിമകളില്‍ ദളിതരെ വിഷയങ്ങളായല്ല, വസ്തുക്കളായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നിഷ പറഞ്ഞു. അംബേദ്കര്‍, പെരിയാര്‍, ഫൂലെ തുടങ്ങിയവരുടെ ജാതിവിരുദ്ധ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല അത്. മറിച്ച് ഉപരിപ്ലവമായ സൃഷ്ടികളായിരുന്നു അവയെല്ലാം. സ്വാഭാവികമായും അവയോട് ഒരു അകലം തോന്നിയെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു ദളിതനെപ്പോലെ കാണപ്പെടുന്നില്ലെന്നും നന്നായി വസ്ത്രം ധരിക്കുന്നുവെന്നും നന്നായി സംസാരിക്കുന്നുവെന്നും പറഞ്ഞു കേട്ടപ്പോഴാണ് നോട്ടം എന്ന ആശയം തന്നില്‍ രൂപപ്പെതെന്ന് നിഷ പറയുന്നു. ഈ ചിന്ത അസാധാരണമാണെന്നും ഈ വിവേചനം ചിത്രീകരിക്കണമെന്നും തോന്നി. എന്നാല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയും ജേണലിസവും മറ്റ് കോഴ്‌സുകളും ചെയ്തിട്ടും ചിത്രീകരണത്തിന് ഒരു ഭാഷ കണ്ടെത്താന്‍  പാടുപെട്ടുവെന്ന് നിഷ പറയുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബെല്‍ ഹുക്‌സിന്റെ കാഴ്ചപ്പാടുകളില്‍ നിന്നാണ് നോട്ടം എന്ന ആശയത്തെക്കുറിച്ച് നിഷ കൂടുതല്‍ മനസ്സിലാക്കിയത്. പുരുഷ ഉപഭോഗത്തിനായി ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍, ക്യാമറ ചലനത്തിന്റെയും ശബ്ദസന്നിവേശത്തോടെയും സഹായത്തോടെയുള്ള ഇമേജുകള്‍ എന്നിവയെല്ലാം പുരുഷന്മാര്‍ക്കും ഉന്നതശ്രേണിയിലുള്ള പ്രേക്ഷകര്‍ക്കും വേണ്ടി പുരുഷ സിനിമാ സംഘം നിര്‍മ്മിക്കുന്ന സിനിമകളാണെന്ന നിരീക്ഷണം 14-ാം നൂറ്റാണ്ടിലെ കലാ നിരൂപകനായ ജോണ്‍ ബെര്‍ഗറിന്റെ 'വേയ്സ് ഓഫ് സീയിംഗ്' എന്ന കൃതിയില്‍ നിന്ന് കടമെടുത്തുകൊണ്ട് നിഷ ചൂണ്ടിക്കാട്ടി.

പുരുഷ നോട്ടത്തെക്കുറിച്ചുള്ള ലോറ മാല്‍വിയുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് സമത്വം, മാനവികത, യുക്തിബോധം, സമാന ചിന്താഗതിക്കാരായ പരിഷ്‌കര്‍ത്താക്കളുടെ വീക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അംബേദ്കറിയന്‍ ഭരണഘടനാ വീക്ഷണങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ഡോ. ബി.ആര്‍. അംബേദ്കര്‍: നൗ ആന്‍ഡ് ദെന്‍ എന്ന സിനിമ നിഷ സൃഷ്ടിച്ചു.

കാഴ്ച എന്നത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്റെ നോട്ടം അംബേദ്കറെ അടിസ്ഥാനമാക്കിയുള്ളതും ഭരണഘടനാപരവുമാണെന്നും നിഷ പറഞ്ഞു.

പങ്കെടുക്കുന്നവര്‍ ക്രോസ്ഓവര്‍ കരാറില്‍ ഒപ്പുവച്ചുകൊണ്ടാണ് അഞ്ച് ദിവസത്തെ വര്‍ക്ക്ഷോപ്പ് ആരംഭിച്ചത്. സര്‍ഗ്ഗാത്മകതയിലും സംസ്‌കാരം, വര്‍ഗം, ജാതി, ലിംഗഭേദം, ലൈംഗികത എന്നിവയിലും സ്വയം കണ്ടെത്താനുള്ള വഴികള്‍ തേടുക, വ്യായാമം, ധ്യാനം, വായന, സിനിമ കാണല്‍, കേള്‍ക്കാന്‍ പഠിക്കുക, ആന്തരിക ശബ്ദം കേള്‍ക്കുക, നിരീക്ഷിക്കുക, മറ്റുള്ളവരുടെ അനുഭവങ്ങളോടും കാഴ്ചപ്പാടുകളോടും അനുഭാവമുള്ളവരാകുക എന്നിവയ്ക്ക് സ്വയം സമര്‍പ്പിക്കാന്‍ സമ്മതിച്ചുകൊണ്ടുള്ളതാണ് ഈ കരാര്‍.

സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ജീവിതരീതിയാണ് പരിചയപ്പെടുത്തിയതെന്ന് ഇടക്കൊച്ചിയില്‍ നിന്നുള്ള ചലച്ചിത്രകാരനായ ഭരത് സുവര്‍ണന്‍ പറഞ്ഞു. പങ്കെടുത്തവര്‍ നോട്ടത്തെക്കുറിച്ച് വിശദമായി പരിശോധിക്കുകയും പുരുഷാധിപത്യപരമായ നോട്ടം, സവര്‍ണ പുരുഷ നോട്ടം, കറുത്ത നോട്ടം, സ്ത്രീ നോട്ടം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. അത്തരം നോട്ടങ്ങള്‍ സിനിമകളിലെ ആഖ്യാനത്തില്‍ എങ്ങനെ ആധിപത്യം സ്ഥാപിക്കുന്നു, പൊതുവെ സ്ത്രീകളെ വസ്തുനിഷ്ഠമാക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണയും നേടി. ക്രാഫ്റ്റിനേക്കാള്‍ സിനിമ എന്ന മാധ്യമത്തിലൂടെ നോട്ടത്തെയും കാഴ്ചപ്പാടിനെയും കുറിച്ചുള്ള തന്റെ സന്ദേശത്തിലൂടെ ജ്യോതി നിഷ തന്റെ സിദ്ധാന്തത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. രോഹിത് വെമുല, ജിഗ്‌നേഷ് മേവാനി, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഉന കേസിലൂടെയും അവര്‍ ദളിത് അവബോധത്തെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഞങ്ങളുടെ കാഴ്ചപ്പാടും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത നോട്ടങ്ങളെ മനസ്സിലാക്കാന്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും അവതരണങ്ങളും സഹായിച്ചുവെന്ന് ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിലെ പിഎച്ച്ഡി ഗവേഷകന്‍ ഗോഡ്വിന്‍ ഇ പറഞ്ഞു.

വര്‍ക്ക്‌ഷോപ്പ് ആകര്‍ഷകവും രസകരവുമായിരുന്നുവെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ടിസ്റ്റ് പത്മശ്രീ പറഞ്ഞു. സംവദിക്കാനും കൂടുതലറിയാനും സെഷനുകള്‍ സഹായിച്ചു. നിഷയുടെ വീക്ഷണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയെന്നും പത്മശ്രീ പറഞ്ഞു.

ഒരാള്‍ക്ക് അര്‍ഹമായ ഇടം ലഭിക്കുന്നതിന് ശാസ്ത്രീയമായി ചിന്തിക്കുകയും സൃഷ്ടിക്കുകയും കഥകള്‍ പറയുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ക്രോസ്ഓവര്‍ ലക്ഷ്യമിടുന്നത്.

Advertisment
Advertisment