ശൂരനാട്ടെ സമ്പന്ന കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്. ഖദറിട്ട് തുടങ്ങിയപ്പോള്‍ തെന്നലയുടെ പേരിലുണ്ടായിരുന്നത് 17 ഏക്കര്‍. രണ്ടുവട്ടം എംഎല്‍എയും മൂന്നുവട്ടം എംപിയും രണ്ടുതവണ കെപിസിസി പ്രസിഡന്റുമായ ശേഷം ആസ്തി 11 സെന്റായി ചുരുങ്ങി. 100സീറ്റോടെ 2001ല്‍ മുന്നണിയെ ഭരണത്തിലെത്തിച്ചു. പിന്നാലെ മുരളിക്കായി കെ.പി.സി.സി അദ്ധ്യക്ഷപദം ത്യജിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കുളിര്‍തെന്നല്‍ പോലെ തെന്നല

കടുത്ത പോരാട്ടം നടന്ന വർഷം അന്നത്തെ ഭരണമുന്നണിയായ ഇടതുപക്ഷത്തിന് വെറും 40 സീറ്റാണ് ലഭിച്ചത്.

New Update
thennala balakrishnan

തിരുവനന്തപുരം: പൊതുവേ അധികാരത്തോട് ആർത്തിയുള്ള കോൺഗ്രസ് നേതാക്കളിൽ പേരുപോലെ ശാന്തനായ തെന്നലായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഇളംതെന്നൽ പോലെയാണ് തെന്നല ബാലകൃഷ്ണപിള്ള. ഒരുകാലത്ത് കോൺഗ്രസിന്റെ മുൻ നിര പോരാളിയായിരുന്ന തെന്നല എന്നും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യമാണ്.

Advertisment

രാഷ്ട്രീയത്തിലെ 'തെന്നല വഴി" സഞ്ചരിക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല. സ്ഥാനമാനങ്ങളും സമ്പത്തും ആഗ്രഹിക്കുന്നവർ ഏറെയുള്ള ഈ രംഗത്ത് തെന്നല ബാലകൃഷ്ണപിള്ള കാട്ടിയ മാതൃക അനുകരിക്കാൻ പ്രായാസമാണ്. കേരളം വാശിയോടെ കണ്ട തിരഞ്ഞെടുപ്പാണ് 2001ലേത്.


thennala balakrishnan

കടുത്ത പോരാട്ടം നടന്ന വർഷം അന്നത്തെ ഭരണമുന്നണിയായ ഇടതുപക്ഷത്തിന് വെറും 40 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലീഡായ 99 സീറ്റ് നേടി. ലീഡർ കെ കരുണാകരന്റെ പിന്തുണയോടെ കഴക്കൂട്ടത്ത് റിബലായി മത്സരിച്ച എംഎ വാഹദിനെ കൂടി കൂട്ടുമ്പോൾ യുഡിഎഫിന് 100 സീറ്റ്.

പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീർത്ത് ലീഡറെയും എകെ ആന്റണിയെയും ഒന്നിച്ച് നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട അന്നത്തെ കെപിസിസി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്‌ണപിള്ളയ്‌ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അത്.

തിരഞ്ഞെടുപ്പ് സമയത്ത് മഞ്ചേശ്വരം മുതൽ പാറശാല വരെ ഓടിനടന്ന് തേഞ്ഞ് അദ്ദേഹത്തിന്റെ ചെരുപ്പ് പോലും നശിച്ചിരുന്നു. പുതിയൊരു ചെരുപ്പ് വാങ്ങാൻ തീരുമാനിച്ച തെന്നല പുളിമൂട്ടിലെ ബാറ്റാ ഷോറൂമിലേക്കാണ് പോയത്. അന്നത്തെ കെ.പി.സി.സി ജനറൽ സെക്രട്ടറി പന്തളം സുധാകരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഈ സമയത്താണ് പന്തളം സുധാകരന്റെ മൊബൈലില്‍ ഒരു സന്ദേശം ലഭിക്കുന്നത്. എഐസിസി നിരീക്ഷകരായെത്തിയ ഗുലാം നബി ആസാദിനും മോത്തിലാൽ വോറയ്ക്കും തെന്നലയെ കാണണം. അടിയന്തരമായി ഗസ്റ്റ് ഹൗസിൽ എത്തണം എന്നായിരുന്നു അത്.

അധികം വൈകിക്കാതെ തന്നെ ചെരുപ്പ് വാങ്ങി ഗസ്റ്റ് ഹൗസിലേക്കെത്തി. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷവും കെടുത്തുന്ന വാർത്തയായിരുന്നു അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത്.


എകെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് കെ മുരളീധരൻ കെപിസിസി അദ്ധ്യക്ഷനാകണം എന്നതായിരുന്നു മോത്തിലാൽ വോറ തെന്നലയോട് പറഞ്ഞത്. ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞ തെന്നല അന്നുതന്നെ രാജിക്കത്ത് സമർപ്പിച്ചു.


പിന്നീട് മന്ത്രിയാകാൻ 2004ൽ കെ മുരളീധരൻ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തെന്നലയെ ചുമതല ഏൽപ്പിച്ചിരുന്നു. 2005ൽ രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി എത്തുന്നതുവരെ പരിഭവങ്ങളൊന്നും ഇല്ലാതെ അദ്ദേഹം തന്റെ ജോലികൾ കൃത്യമായി ചെയ്‌തു. അതായിരുന്നു തെന്നല. കോൺഗ്രസിൽ ഇത്തരമൊരു നേതാവ് അപൂർവ കാഴ്ചയാണ്.

tennala Untitledmsktrmp

കൊല്ലം ജില്ലയിൽ, ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തിൽ നിന്ന് കോൺഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദ്ദത്താൽ കാലെടുത്തു വയ്ക്കുമ്പോൾ തെന്നലയുടെ പേരിൽ 17 ഏക്കർ ഭൂമിയുണ്ടായിരുന്നു. രണ്ടു വട്ടം എം.എൽ.എ, മൂന്നു ടേം രാജ്യസഭാംഗം, രണ്ടു തവണ കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചപ്പോൾ സാധാരണ നിലയിൽ ഈ ആസ്തി വർദ്ധിക്കേണ്ടതായിരുന്നു.

പക്ഷെ രാഷ്ട്രീയത്തിൽ നിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്കു മടങ്ങുമ്പോൾ അത് വെറും പതിനൊന്ന് സെന്റ്  മാത്രമായി ഒതുങ്ങി. രണ്ടു വട്ടം പരാജയപ്പെട്ടതുൾപ്പെടെ നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥലങ്ങൾ പലതും വിറ്റു.  

കെ. കരുണാകരന്റെ ഗ്രൂപ്പിലായിരിക്കുമ്പോൾ തന്നെ അദ്ദേഹം  എ.കെ. ആന്റണിക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. നിർണായക ഘട്ടത്തിൽ ഇരുവരും കൈവിട്ടതിനെക്കുറിച്ചു ചോദിച്ചാൽ ആരും ആരെയും കൈവിടുന്നതല്ലെന്നും, രാഷ്ട്രീയത്തിൽ ഓരോ സാഹചര്യങ്ങളും അതിനനുസരിച്ച തീരുമാനങ്ങളുമാണെന്നായിരുന്നു തെന്നലയുടെ മറുപടി പറഞ്ഞിരുന്നത്.

കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ ആന്റണിയെയും കെ. കരുണാകരനെയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്ന്  തെന്നലയോടു പലരും ചോദിച്ചിട്ടുണ്ട്. ഇരുവരെയും താൻ ബഹുമാനിക്കുന്നു എന്നായിരുന്നു മറുപടി. പക്ഷെ തെന്നലയ്ക്ക് നേരിടേണ്ടി വന്നതുപോലെ ഒരു നീതികേട് കെ.പി.സി.സി പ്രസിഡന്റുമാരായിരുന്ന മറ്റാർക്കും ഉണ്ടായിട്ടുണ്ടാവില്ല.


2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമ്പോൾ തെന്നലയായിരുന്നു കെ.പി.സി.സി പ്രസിഡണ്ട് .പാർട്ടിയെ വിജയത്തിലേക്കു നയിച്ച നേതാവിന്റെ ചാരിതാർത്ഥ്യത്തിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് പ്രതിനിധികളായി എത്തിയവർ തെന്നലയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു.


 എ.കെ.ആന്റണി മുഖ്യമന്ത്രിയാകുമ്പോൾ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റാകണമെന്ന ഫോർമുല അവതരിപ്പിച്ചു. തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന ഉദ്വേഗം അവർക്കുണ്ടായിരുന്നു.

thennala balakrishnan

എന്നാൽ, രാജി എപ്പോൾ വേണമെന്നാണ് തെന്നല ചോദിച്ചത്. 'എത്രയും വേഗം" എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവുപോലെ നിർമ്മലമായ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി. കെ.പി.സി.സി ഓഫീസിലെത്തി, ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. നേരെ വണ്ടിയിൽ വീട്ടിലേക്കു പോയി.

അടുത്ത ദിവസം പത്രലേഖകർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും 'എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ" എന്നല്ലാതെ ഒരക്ഷരം തെന്നല വിട്ടു പറഞ്ഞില്ല. അതാണ് പാർട്ടി അച്ചടക്കം. ഇതെല്ലാം ആന്റണിയും കരുണാകരനും അറിഞ്ഞിട്ടായിരുന്നില്ലേയെന്ന് തെന്നലയോടു ചോദിച്ചാൽ എല്ലാം എല്ലാവർക്കും അറിയാമെന്നും, അതെല്ലാം സാഹചര്യങ്ങൾക്കനുസരണമല്ലേ എന്നും തെന്നല ആവർത്തിച്ച് തിരിച്ചുചോദിക്കുമായിരുന്നു.


തെന്നല പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസിൽ നടന്ന അന്തർനാടകം മാദ്ധ്യമങ്ങൾ തുറന്നെഴുതി. കോൺഗ്രസ് അദ്ധ്യക്ഷയായിരിക്കെ പിന്നീട് സോണിയാഗാന്ധി, പാർട്ടിയെ വിജയിപ്പിച്ചതിന് തെന്നലയോട് നന്ദി പറഞ്ഞു. തനിക്ക് കേരളത്തിൽ നടന്ന അന്തർനാടകങ്ങൾ അറിയില്ലായിരുന്നുവെന്നും അവർ ഖേദത്തോടെ പറഞ്ഞു.


thennala balakrishnan

മൂന്നാം രാജ്യസഭാ ടേമിലേക്ക് തെന്നലയെ അയച്ചത് ഒരു കാവ്യനീതി മാത്രമായിരുന്നു. രണ്ടു തവണ തെന്നല അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഒരിക്കൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. അവസാന നിമിഷം ലീഡറുടെ താത്പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. 

അപ്പോഴും തെന്നലയുടെ മുഖം കറുത്തില്ല. കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാർട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു.

ലീഗിൽ ഒരു വിഭാഗം ഐക്യ ജനാധിപത്യ മുന്നണി വിട്ട സാഹചര്യത്തിൽ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താൻ സി.എച്ചിനെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചർച്ചയിൽ മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം അറിയാവുന്നവർ ചുരുക്കം.