/sathyam/media/media_files/2025/11/09/sivan-kutty-2025-11-09-18-05-44.png)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രത്തിന് നൽകുന്നത് വൈകും. ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ മരവിപ്പിച്ചുവെന്നതിൽ സർക്കാരിന് ക്ലാരിറ്റിയുണ്ട്. ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'പദ്ധതിയെ കുറിച്ച് പഠിക്കുന്നതിനായി ക്യാബിനറ്റ് ഒരു ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരം എൽഡിഎഫ് സർക്കാർ തീരുമാനമെടുക്കും.
265 സ്കൂളുകളാണ് നിലവിൽ പിഎം ശ്രീയുടെ പരിധിയിൽ പെടുന്നത്. രേഖാമൂലം സർക്കാർ തീരുമാനം അറിയിക്കും.' ശിവൻകുട്ടി പറഞ്ഞു.
അതേസമയം, പിഎം ശ്രീ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.​
ഗവൺമെന്റ് ഉത്തരവുണ്ടെങ്കിൽ മാത്രമേ കേന്ദ്രത്തിന് കത്ത് നൽകാൻ കഴിയുകയുള്ളൂ. അതിന് നിയമപരമായി ചില വശങ്ങൾ ചെയ്യാനുണ്ട്. നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എസ്എസ്കെ ഫണ്ട് വാങ്ങിയെടുക്കുന്നതിനാണ് മുൻ​ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുയർന്നിരുന്നു. സിപിഐ എതിർപ്പ് അവ​ഗണിച്ചുകൊണ്ട് സർക്കാർ ഒപ്പിട്ടതിനെ തുടർന്ന് എൽഡിഎഫ് മുന്നണിക്കകത്ത് വലിയ കോലാഹലങ്ങൾക്കിടയായിരുന്നു.
മുതിർന്ന നേതാക്കളുടെ ചർച്ചകളുടെ ഫലമായി രണ്ടാഴ്ചകൾക്ക് മുമ്പ് സമവായത്തിലെത്തിയിരുന്നു. തുടർന്നുണ്ടായ മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us