/sathyam/media/media_files/2025/04/30/fMDHgMig5NMgHTBKss8N.jpg)
തിരുവനന്തപുരം: മത വർഗീയത പ്രചരിപ്പിക്കുന്ന വർഗീയ ശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങൾ എതിർക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തിയിൽ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാൻ വർഗീയ ശക്തികൾ ശ്രമിച്ചുവരുന്നു.
അത്തരം ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപിക്കണം.
മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും മനുഷ്യർക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ഗുരു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരു ഉൾപ്പടെയുള്ളവരോട് മാറുന്ന കാലവും നാമടക്കമുള്ള തലമുറയും കടപ്പെട്ടിരിക്കുന്നുവെന്നും ഓരോ വർഷം കഴിയുന്തോറും ഗുരുവിന്റെ പ്രസക്തി വർധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവചനങ്ങൾ വക്രീകരിക്കാനും ഗുരുവിനെ സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗിക്കാനും ചിലർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുവെന്നും മാറുന്ന കാലത്തെ ഗുരുവിന്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.