/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
തിരുവനന്തപുരം : കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റി (കെ ടെറ്റ്)ൽ സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
കേന്ദ്രം നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവർ അധ്യാപക ജോലി അവസാനിപ്പിക്കണമെന്ന വിധി 50,000ത്തോളം അധ്യാപകരെ ബാധിക്കും.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അഞ്ച് വർഷത്തിൽ താഴെ സർവീസുള്ളവർക്ക് സ്ഥാനക്കയറ്റത്തിനും ടെറ്റ് നിർബന്ധമാണ്.
എന്നാൽ, നിയമം നിലവിൽ വരുന്നതിനു മുൻപ് ജോലിയിൽ പ്രവേശിച്ചവരടക്കമുള്ളവർക്ക് ഇത് ബാധകമാക്കിയത് വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രൊമോഷനുകൾ, പുതിയ നിയമനങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണമാകും. തൊഴിൽമേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്.
എന്നാൽ, യുപിഎ,- എൻഡിഎ സർക്കാരുകൾ ഇതിന് തയ്യാറായില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.