/sathyam/media/media_files/2025/09/19/bhumi-dig-survay-2025-09-19-22-56-09.jpg)
തിരുവനന്തപുരം: എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള പോർട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 530 വില്ലേജുകളിലെ മുൻ സർവെ റിക്കാർഡുകൾ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാണ്. ശേഷിക്കുന്ന വില്ലേജുകളുടെ ഡിജിറ്റലൈസേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
ഈ സംവിധാനം വഴി ഭൂ ഉടമകൾക്ക് മാപ്പുകളും ഭൂരേഖകളും ഓൺലൈനായി പണമടച്ച് ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ ലഭ്യമല്ലാത്ത രേഖകൾക്ക് ഓൺലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്.
തിരുവനന്തപുരം വഴുതക്കാടുള്ള സർവെ ഡയറക്ടറേറ്റിൽ സജ്ജീകരിച്ച കിയോസ്‌ക് വഴി പൊതുജനങ്ങൾക്ക് കാലതാമസം കൂടാതെ റിക്കാർഡുകൾ ഫീസ് അടച്ച് പ്രിന്റ് ചെയ്ത് എടുക്കാം.
ഡിജിറ്റൽ സർവെ രേഖകളും ഇതുവഴി ലഭ്യമാണ്. ഇതിനായി ഹെൽപ്പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ സ്ഥാപിച്ചിട്ടുള്ളത് കേവലം ഒരു കിയോസ്‌ക് മാത്രമല്ലെന്നും അതിനോടനുബന്ധിച്ച് ഒരു സർവീസ് സെന്റർ കൂടി ഉണ്ടാക്കാവുന്ന വിധത്തിലാണ് അതിന്റെ രൂപകൽപ്പനയും നിർമ്മാണവുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇതിനകം സർവ്വേ കഴിഞ്ഞിട്ടുള്ള ഭൂമിയുടെ സ്‌ക്ലെച്ച് എടുക്കാൻ മിനിറ്റുകൾ കൊണ്ട് സാധ്യമാകുമെന്ന സവിശേഷതയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു അധ്യക്ഷനായിരുന്ന ചടങ്ങിൽ വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ. സർവെയും ഭൂരേഖയും വകുപ്പ് അഡീഷണൽ ഡയറക്ടർ സതീഷ്‌കുമാർ പി എസ് തുടങ്ങിയവർ പങ്കെടുത്തു.