/sathyam/media/media_files/2025/09/21/photos342-2025-09-21-21-13-52.jpg)
തിരുവനന്തപുരം: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ' തിങ്കളാഴ്‌ച നിലവിൽ വരും.
രാജ്യത്ത് പ്രവാസികൾക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കൾ വൈകിട്ട് 6.30-ന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയവുമാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.
വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കും പദ്ധതിയിൽ അംഗങ്ങളാകാം. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.
കേരളത്തിലെ അഞ്ഞൂറി-ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കും. ​
അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയിൽ ജിസിസി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പോളിസി എടുത്തശേഷം തിരികെവരുന്ന പ്രവാസികൾക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.