/sathyam/media/media_files/2025/09/22/photos55-2025-09-22-20-23-07.png)
തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ ചോദ്യങ്ങളുമായി സിപിഎം. അനിലിന്റെ ഇൻക്വസ്റ്റ് സമയത്ത് മാധ്യമപ്രവർത്തകർ വന്നപ്പോൾ ആക്രമിച്ചത് എന്തിനാണ്?
മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് എന്തിനാണ് തിരുവന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ചത്?
ബിജെപി സംസ്ഥാന അധ്യക്ഷനോട് എന്താണ് അവസാനമായി സംസാരിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് വി.ജോയ് എംഎൽഎ ഉന്നയിച്ചത്.
മരണത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്നും പൊലീസിനെതിരെയും ജില്ലാ പ്രസിഡന്റ് ആരോപണമുന്നയിച്ചു.
സിപിഎം ഏതെങ്കിലും ഘട്ടത്തിൽ അനിലിനെതിരെ സമരം ചെയ്തിട്ടുണ്ടോയെന്നും അനിലിനെതിരെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ പരാതിയോ കേസോ ഉണ്ടായിട്ടുണ്ടോ എന്നും ജോയ് ചോദിച്ചു.
ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന 'നമ്മുടെ ആളുകൾ' ആരാണെന്നും ലക്ഷക്കണക്കിന് രൂപ രേഖകളില്ലാതെ ആർക്കാണ് കൊടുത്തതെന്നും എംഎൽഎ ചോദ്യമുന്നയിച്ചു.
ബിജെപിയെ ഉദ്ദേശിച്ചാണ് അനിൽ ഇക്കാര്യങ്ങളെല്ലാം തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതി വെച്ചിരിക്കുന്നത്. കരിമ്പിൻ തണ്ട് വലിച്ചെറിയുന്നത് പോലെ അനിലിനെ ബിജെപി വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.