തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം. സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ ധാരണാപത്രം ഒപ്പിട്ടു

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം.

New Update
photos(392)

തിരുവനന്തപുരം: കേരളത്തിലെ സിനിമ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിര്‍ണ്ണായക ധാരണാപത്രം ഒപ്പുവെച്ചു.

Advertisment

സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഈ സംവിധാനത്തിനായുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനും (കെഎസ്എഫ്ഡിസി) ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മില്‍ ഒപ്പിട്ടത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പിഎസ്., ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

സിനിമാ വ്യവസായത്തെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല കെഎസ്എഫ്ഡിസിക്കാണ്.

കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനം 2026 ഫെബ്രുവരി മാസത്തോടെ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സജ്ജമാക്കും.

സിനിമാ വ്യവസായത്തിന്റെ സമഗ്രമായ വികസനത്തിന് ഈ പുതിയ സംവിധാനം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
 

Advertisment