/sathyam/media/media_files/2025/09/30/suchitholsavam-2025-09-30-01-24-09.jpg)
തിരുവനന്തപുരം: സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച്ച സംഘടിപ്പിച്ച സ്വച്ഛ ശഹർ ജോഡി ഉദ്ഘാടന പരിപാടിയിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടാർ.
സെപ്റ്റംബർ 17 മുതൽ നവംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന കേരളത്തിലെ ശുചിത്വോത്സവം പ്രവർത്തനങ്ങളിൽ ഹരിതകർമ്മസേന വഹിക്കുന്ന പങ്കിനെയാണ് മന്ത്രി പ്രശംസിച്ചത്. ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാത്രകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശുചിത്വോത്സവത്തിന്റെ ഭാഗമായി കേരളത്തിൽ ഗ്രാമപഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ വൃത്തിഹീനമായതോ ചവറുകൾ ഇപ്പോഴും ഇടുന്നതോ ആയ സ്ഥലങ്ങൾ കണ്ടെത്തുകയും കൃത്യമായ സമയം നിശ്ചയിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്യുകയെന്നതാണ് പ്രധാനപ്രവർത്തനം.
ഇതോടൊപ്പം ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു.
സംസ്ഥാനത്താകെ വൃത്തിയാക്കുന്നതിലേക്കായി തെരഞ്ഞെടുത്ത ചെറുതും വലുതുമായ ഇത്തരം 14387 ഇടങ്ങൾ ഇതിനോടകം വൃത്തിയാക്കി.
നഗരസഭകളിൽ 5434 എണ്ണവും ഗ്രാമീണമേഖലയിൽ 8,953 ഇടങ്ങളുമാണ് ഇത്തരത്തിൽ വൃത്തിയാക്കിയത്. 14 ജില്ലകളിലായി ഇതിനോടകം 6.5 ലക്ഷത്തിലധികം ആളുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു.
ഇതോടൊപ്പം സംസ്ഥാനത്തെ ഓഫീസുകളിൽ ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സെപ്റ്റംബർ 25 മുതൽ സ്‌ക്രാപ്പ് ഹണ്ടെന്ന പരിപാടിക്കും തുടക്കമായി.
തിരുവനന്തപുരത്തെ പബ്ലിക്ക് ഓഫീസ് സമുച്ഛയത്തിൽ നിന്ന് മാത്രമായി ആദ്യദിവസം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത് 15.1 ടൺ പാഴ്വസ്തുക്കളാണ്.