/sathyam/media/media_files/2025/10/07/photos539-2025-10-07-07-24-31.jpg)
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിലെ പ്രക്ഷോഭം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേരും.
ഇന്ന് വൈകുന്നേരം 7ന് പ്രതിപക്ഷ നേതാവിൻെറ ഔദ്യോഗിക വസതിയിൽ വെച്ചാണ് യോഗം. തിരുവനന്തപുരത്ത് ചേരും.
ലോകമെങ്ങുമുളള അയപ്പ ഭക്തരെ ഞെട്ടിച്ചുകളഞ്ഞ സ്വർണപ്പാളി വിവാദത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസിൻെറ രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
സമരത്തെ കോൺഗ്രസിൽ മുന്നണിയിലേക്ക് വളർത്തുന്നതിനെ കുറിച്ച് ആലോചിക്കാനാണ് അടിയന്തിരമായി യു.ഡി.എഫ് യോഗം വിളിച്ചത്.
കോൺഗ്രസ് സമരത്തിന് പിന്നാലെ മുന്നണി എന്ന നിലയിലും സമരത്തിലേക്ക് വരുന്നത് കൂടുതൽ പിന്തുണനേടാൻ സഹായകരമാകുമെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
ശബരിമലയിലെ അമൂല്യമായ സമ്പത്തും സ്വർണ്ണവും കവർന്നു എന്ന തരത്തിലുളള പ്രചാരണമാകും യു.ഡി.എഫിൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ പോകുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയതിന് പിന്നാലെ എൽഡിഎഫിനോട് അടുത്ത എൻ.എസ്.എസിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും സ്വർണപ്പാളി വിവാദം തുണയാകും എന്നാണ് നേതൃത്വം കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൻെറ മുന്നൊരുളും യോഗത്തിൽ ചർച്ചയാവും.ജില്ല- പ്രാദേശിക തലങ്ങളിലെ സീറ്റ് വിഭജനം തർക്കങ്ങൾ ഇല്ലാതെ പൂർത്തീകരിക്കാനുള്ള നിർദ്ദേശം യോഗത്തിൽ നൽകും.
മുന്നണി ഒറ്റക്കെട്ടാണെന്ന ധാരണയ്ക്ക് വിപരീതമായ ഒന്നും സംഭവിക്കാതിരിക്കാൻ നേതൃത്വത്തിൻെറ പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭ്യർത്ഥിക്കും.
സർക്കാരിൻെറ വികസന സദസിനോട് സഹകരിക്കുന്ന കാര്യത്തിൽ മലപ്പുറം ജില്ലയിലുണ്ടായ ആശയക്കുഴപ്പത്തിൻെറ പശ്ചാത്തലത്തിലാണ് സീറ്റ് വിഭജനത്തിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ മുൻ കരുതൽ എടുക്കുന്നത്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഉറച്ച് മുന്നോട്ട് നീങ്ങണമെന്ന് പ്രതിജ്ഞയെടുക്കലായി മുന്നണി യോഗം മാറുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറഞ്ഞു.
മൂന്നാമതും തുടർഭരണം എന്ന പ്രചരണവുമായി മുന്നോട്ട് നീങ്ങിയ സർക്കാരിനും എൽ.ഡി.എഫിനും സ്വർണ പാളി വിവാദം കനത്ത തിരിച്ചടിയായെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തൽ.
പ്രത്യേകിച്ച് ഒരു പ്രചരണവും നടത്താതെ തന്നെ വിശ്വാസി സഹസ്രങ്ങൾക്ക് ഇടയിൽ സർക്കാരിനെ കുറിച്ച് അവിശ്വാസം ഉണ്ടായിട്ടുണ്ട്.
ഇത് രാഷ്ട്രീയാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ.
സ്വർണ പാളിയിൽ തൂക്കക്കുറവ് ഉണ്ടായ 2019ൽ സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരും ദേവസ്വം ബോർഡും എൽ.ഡി.എഫിൻേറത് തന്നെയായിരുന്നതിനാൽ ഇക്കാര്യത്തിൽ വേറെ ആരെയും കുറ്റപ്പെടുത്താനാകാത്ത പ്രതിസന്ധിയും ഇടത് മുന്നണി നേരിടുന്നുണ്ട്.
ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോകാനാകും യു.ഡി.എഫിൻെറ തീരുമാനം.
സ്വർണപ്പാളി വിവാദത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം.
സ്വർണപ്പാളി വിവാദത്തിലെ സർക്കാർ വീഴ്ചകൾ തുറന്നുകാട്ടുന്നതിനായി സംസ്ഥാന വ്യാപകമായി നാല് മേഖലാ ജാഥകൾ സംഘടിപ്പിക്കും.
നാല് ജാഥകളും അയ്യപ്പൻെറ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന പന്തളത്ത് സംഗമിക്കുകയും മഹാസമ്മേളനമായി മാറ്റുകയും ചെയ്യുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്വർണപ്പാളി വിവാദം സജീവമായി നിലനിർത്തുകയാണ് ഈ സമരപരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
കെ.പി.സി.സി നേതൃത്വത്തിലെ പുന:സംഘടന വൈകുന്നതിനെതിരെ രാഷ്ട്രീയകാര്യസമിതിയിൽ വിമർശനം ഉയർന്നു.
പുനസംഘടന അനന്തമായി നീളുന്നുവെന്നായിരുന്നു വിമർശനം.നേതൃതലത്തിൽ നടക്കേണ്ട പുന:സംഘടനയെ കുറിച്ച് ചർച്ചയോ സമവായമോ ഉണ്ടായില്ലെന്ന കുറ്റപ്പെടുത്തലും ഉണ്ടായിട്ടുണ്ട്.
പാർട്ടി പുന:സംഘടന ഇനി വൈകില്ലെന്ന് നേതൃത്വം സമിതിയെ അറിയിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകി.
ജനറൽ സെക്രട്ടറിമാരെ മാത്രം നിയമിച്ചാൽ പോരാ കെപിസിസി സെക്രട്ടറിമാരുടെ നിയമനവും നടക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.