/sathyam/media/media_files/2025/10/07/photos100-2025-10-07-12-16-18.png)
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ട സംഭവത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. വിഷയത്തിൽ കുറ്റക്കാരെ കണ്ട് പിടിക്കണമെന്നും മോഷണ മുതൽ തിരിച്ചു പിടിക്കണമെന്നും ശക്തമായ അന്വേഷണം നടക്കട്ടെയെന്നുമാണ് ജനറൽ സെക്രട്ടറി ഒരു ചാനലിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന് പിന്തുണ നൽകിയതിൽ ഒറ്റപ്പെട്ട നേതൃത്വം വിഷയത്തിൽ ആദ്യമായാണ് പ്രതികരിക്കുന്നത്. വിഷയത്തിൽ ഇതുവരെ മൗനംപാലിച്ച് നിന്ന എൻ.എസ്.എസ് കൂടി കളത്തിലിറങ്ങിയതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.
എന്നാൽ വിഷയത്തിൽ സർക്കാരിനെയോ ദേവസ്വം ബോർഡിനെയോ വിമർശിക്കാൻ സുകുമാരൻ നായർ ഇതുവരെ തയ്യാറായിട്ടില്ല.
മോഷണമുതൽ തിരിച്ചു പിടിക്കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തുമ്പോഴും ദേവസ്വം ബോർഡിന്റെ വീഴ്ച്ച കൊണ്ടാണ് ഇതുണ്ടായതെന്ന വാദം അദ്ദേഹം ഉയർത്തുന്നുമില്ല. നിലവിൽ സർക്കാരിനും ദേവസ്വം ബോർഡിനും നൽകിയിരിക്കുന്ന പിന്തുണയിൽ നിന്നും അദ്ദേഹം പിന്നാക്കം പോകുന്നതായും പറയാനാവില്ല.
ഇക്കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി ജനറൽ സെരകട്ടറി സുകുമാരൻ നായർ ദേവസ്വം ബോർഡിനെതിരെ പരോക്ഷ വിമർശനം കടുപ്പിച്ചിരുന്നു. ദേവസ്വം ബോർഡ് പിരിച്ചു വിട്ട് മറ്റൊരു സംവിധാനം കൊണ്ട് വരണമെന്ന ആവശ്യമായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്.
ആഗോളഅയ്യപ്പ സംഗമത്തിലുടെ സർക്കാരിനോട് ചേർന്ന നിന്ന എസ്.എൻ.ഡി.പിയും എൻ.എസ്.എസും സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ കടുത്ത നിലപാടിലേക്ക് പോയാൽ സർക്കാർ വലിയ പ്രതിരോധത്തിലാവും.
നിയമസഭ നടക്കുന്നതിനാൽ തന്നെ സഭയ്ക്കുള്ളിലും പുറത്തും വിഷയമുയർത്തി പ്രതിപക്ഷം നടത്തുന്ന പേരാട്ടങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയിലെ ഘടകകക്ഷികളും വിലയിരുത്തുന്നത്.
അയ്യപ്പ സംഗമത്തിലൂടെ സർക്കാരുണ്ടാക്കിയ മേൽക്കൈ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല സ്വർണ്ണപ്പാളി വിവാദത്തിൽ കൃത്യ സമയത്ത് സമരത്തിനിറങ്ങിയ യു.ഡി.എഫിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.