/sathyam/media/media_files/2025/10/07/photos107-2025-10-07-20-29-23.png)
തിരുവനന്തപുരം: തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
അഹമ്മദാബാദിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച 'റെസ്പിഫ്രഷ് ടിആർ' (60 മില്ലി സിറപ്പ്, ബാച്ച് നമ്പർ R01GL2523) എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കൺട്രോളർ അറിയിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവയ്പ്പിച്ചു.
സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.