/sathyam/media/media_files/2025/10/09/photos135-2025-10-09-01-17-09.png)
തിരുവനന്തപുരം:വിദേശ തൊഴിൽ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാൻ സംയോജിത നടപടികൾ സ്വീകരിക്കുന്നതിനുള്ള ധാരണകളോടെ നോർക്ക പി.ഒ.ഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവിന് തിരുവനന്തപുരത്ത് വിജയകരമായ സമാപനം.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺക്ലേവിൽ റിക്രൂട്ടിംഗ് ഏജൻസികൾക്ക് പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകത, അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനുളള കൂട്ടായ്മകൾ, സുതാര്യമായ റിക്രൂട്ട്‌മെന്റ് മാർഗ്ഗരേഖകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികളും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റുകളിലെ ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിനുളള നടപടികൾ എന്നിവയും കേൺക്ലേവിൽ ചർച്ചയായി.
വിദേശരാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്‌ഫോഴ്‌സ് ലീഡർഷിപ്പിനായുളള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് നടപടികൾ, നയ രൂപീകരണത്തിനായുളള ഓപ്പൺ ഹൗസ് എന്നീ സെഷനുകൾ ഉൾപ്പെടുന്നതായിരുന്നു കോൺക്ലേവ്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജി, മുൻ മന്ത്രി ഡോ . ടി എം തോമസ് ഐസക്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദർ ഭഗത്, നോർക്ക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ. ടി വി, റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് , ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജർ. ശശാങ്ക് ത്രിപാഠി, കെഡിഐഎസ്സി മെമ്പർ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, നൈപുണ്യ വികസന ഏജൻസികളിൽ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നുമുളള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ, തുടങ്ങിയവരും സംബന്ധിച്ചു.