/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളയിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.
ഒമ്പത് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയതിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചന, ഉരുക്കിയ സ്വർണം എവിടെ കൊണ്ടുപോയി, സ്മാർട്ട് ക്രിയേഷൻസിൻ്റെ പങ്ക് എന്നിവയെക്കുറിച്ച് എല്ലാം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം, ശബരിമല സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനകൾ ഇന്ന് പൂർത്തിയായേക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി സന്നിധാനത്തെത്തിച്ച സ്വർണ്ണപാളികൾ ഇന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. പാളികളുടെ അളവും തൂക്കവും സ്വർണ്ണത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്തും.
ദേവസ്വം മഹസർ പ്രകാരം സന്നിധാനത്ത് വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ പരിശോധനകൾ ഇന്നലെ നടന്നിരുന്നു. ഗുരുതര പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ പരിശോധന നീളും.
സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലെ പരിശോധനയ്ക്ക് ശേഷം ആറന്മുളയിലെ ശബരിമലയുടെ പ്രധാന റൂമും സംഘം പരിശോധിക്കും. പരിശോധനയ്ക്ക് ഉപരിയായി വർഷങ്ങളായി ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പ് കൂടിയാണ് ഹൈക്കോടതി ലക്ഷ്യമിടുന്നത്. വഴിപാട് വസ്തുക്കളുടെ ഡിജിറ്റലൈസേഷനും പരിശോധനയിലൂടെ സാധ്യമാകും.