/sathyam/media/media_files/2025/07/08/secretariat-of-kerala-2025-07-08-22-00-18.jpg)
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനം. 1031 പേരിൽ അർഹതപ്പെട്ടവർക്ക് ആണ് സഹായം നൽകുക. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം ജില്ലാ കളക്ടർക്ക് നൽകി.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവര്‍ക്കാണ് ധനസഹായം അനുവദിച്ചത്.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാനും യോ​ഗം തീരുമാനിച്ചു.
'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക.
പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം പ്രാബല്യത്തിൽ നടപ്പിലാക്കാനും തീരുമാനമായി.
കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നൽകി.