/sathyam/media/media_files/2025/11/09/bdjs-2025-11-09-20-49-53.png)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കു ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ എൻഡിഎയിൽ പൊട്ടിത്തെറി.
മുന്നണി മര്യാദ പാലിച്ചില്ലെന്നും തങ്ങളെ തഴഞ്ഞെന്നും ആരോപിച്ച് ബിഡിജെഎസ് രംഗത്തെത്തി. 20 വാർഡുകളിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രേംരാജ് പറഞ്ഞു.
മുട്ടട, കേശവദാസപുരം, നന്ദൻകോട്, ഇടവക്കോട്, മണ്ണന്തല, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, കൊടുങ്ങാനൂർ, കഴക്കൂട്ടം തുടങ്ങിയ വാർഡുകളിൽ മത്സരിക്കാനാണ് തീരുമാനം.
കഴിഞ്ഞ തവണ 12 വാർഡുകൾ ആവശ്യപ്പെട്ടപ്പോൾ ഒരെണ്ണമാണ് വിട്ടുനൽകിയത്. ഇക്കുറി 11 വാർഡ് ആവശ്യപ്പെട്ടു. ജില്ലാ നേതൃത്വവുമായി ധാരണയിലെത്തി പല വാർഡുകളിലും സ്ഥാനാർഥികളിറങ്ങി.
ഒന്നുപോലും നൽകാതെ അപമാനിച്ചു. ഇതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വം പറഞ്ഞു. 67 പേരടങ്ങുന്ന ആദ്യപട്ടികയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഞായറാഴ്‌ച പ്രഖ്യാപിച്ചത്.
പത്തിലേറെ സിറ്റിങ് കൗൺസിലർമാർ പട്ടികയിൽ ഇടംപിടിച്ചു.
അഴിമതിയാരോപണങ്ങൾ ഉയർന്നവരെപ്പോലും ഒഴിവാക്കിയില്ല. സൗജന്യ ഗുണഭോക്തൃഫോറം ഏജന്റിനെ ഉപയോഗിച്ച് വിതരണം ചെയ്‌ത് പണം തട്ടിയ പാപ്പനംകോട് കൗൺസിലറായിരുന്ന ആശാനാഥിന് കരുമത്ത് സീറ്റ് നൽകി.
ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെതന്നെയാണ് ഇത്തരം അഴിമതികളെന്ന് ഉറപ്പിക്കുന്നതായി സ്ഥാനാർഥിപ്പട്ടിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us