/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ അടിത്തറയുണ്ടെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂർ ജില്ലയിലും പാർട്ടിക്ക് കാലിടറി.
ന്യൂനപക്ഷങ്ങളുടെയും മലയോര ജനതയുടെയും പിന്തുണ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടിക്കു നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വലിയ മുന്നേറ്റം കണക്കുകൂട്ടിയ സി.പി.എമ്മിന് ഫലം തിരിച്ചായി.
8 പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി. ഇവയിലേറെയും മലയോര മേഖലയിലാണ്. കണിച്ചാർ, ഉദയഗിരി, ആറളം, കേളകം, പയ്യാവൂർ, ചെറുപുഴ തുടങ്ങിയ മലയോര പഞ്ചായത്തുകൾ ഇത്തവണ യുഡിഎഫിനെ തുണച്ചു.
വന്യമൃഗശല്യം പോലുള്ള പ്രശ്‌നങ്ങളിലെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിച്ചു.
മലയോര മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ സിപിഎം ശ്രമം നടത്തുന്നതിനിടെയാണിത്. ഉറച്ച പാർട്ടി വോട്ടുകൾക്കു പുറത്തുള്ള അനുഭാവവോട്ടുകൾ സമാഹരിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു കഴിഞ്ഞില്ല.
കണ്ണൂർ നഗരത്തിന്റെ സമഗ്ര വികസനമെന്ന സങ്കൽപത്തിന് സിപിഎം ദൃശ്യഭാഷ്യമൊരുക്കി വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചിട്ടും നിലവിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടും അതൊന്നും വോട്ടായില്ലെന്നു മാത്രമല്ല, 4 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
ഒന്നിൽനിന്നു നാലിലേക്കു സീറ്റുയർത്തിയ ബിജെപിയുടെ പ്രകടനവും കോർപറേഷനിൽ സിപിഎമ്മിനു തിരിച്ചടിയായി.
ജില്ലയിലാകെ 123 തദ്ദേശ വാർഡുകൾ യുഡിഎഫിന് അധികം നേടാനായി. അതേസമയം, പുനർനിർണയത്തിലൂടെ ആകെ വാർഡുകൾ വർധിച്ചിട്ടും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ആകെ നേടിയവയിൽ ഒരു സീറ്റിന്റെ വർധനപോലും ഇല്ലാത്തതും സിപിഎമ്മിനു കനത്ത ക്ഷീണമായി. പഞ്ചായത്തിൽ 36 വാർഡുകൾ നഷ്ടമാകുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us