/sathyam/media/media_files/2026/01/01/img143-2026-01-01-14-20-56.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് 29ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്.
സർക്കാരിൻ്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ സർക്കാർ, ജനങ്ങൾക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലൂടെ നടത്തുമെന്ന് ഉറപ്പാണ്.
വരിഞ്ഞു മുറുക്കുന്ന ധന പ്രതിസന്ധിക്കിടയിൽ ജനക്ഷേമ പ്രഖ്യാപനങ്ങളും വികസന പദ്ധതികളും ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ ബജറ്റ്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. നവകേരള നിർമ്മിതിക്കായുള്ള നിരവധി പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കാനിടയുണ്ട്.
നിയമസഭാസമ്മേളനം ജനുവരി 20 മുതൽ മാർച്ച് മൂന്നാം ആഴ്ച വരെ വിളിക്കാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിട്ടുണ്ട്.
സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയാണ് ലക്ഷ്യം. 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ആരംഭിക്കും.
അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയ്ക്ക് അന്ത്യോപചാരമർപ്പിച്ച് 21ന് സഭ പിരിയും. സാധാരണ വെള്ളിയാഴ്ചയാണ് സഭാ സമ്മേളനം തുടങ്ങുന്നത്.
ഇത്തവണ ചൊവ്വാഴ്ചയാണ് സഭാസമ്മേളനം ആരംഭിക്കുന്നത്. 22, 27, 28 തീയതികളിൽ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയ്ക്കുശേഷം സഭാ സമ്മേളനം താത്കാലികമായി അവസാനിപ്പിക്കും. വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റിക്കു പോകും.
ഫെബ്രുവരി 23നു സഭ വീണ്ടും ചേരും. മാർച്ച് പകുതിയോടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയാനാണ് ധാരണ.
സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
പുതിയ ബജറ്റ് ജനപ്രിയവും ആശ്വാസം പകരുന്നതുമായിരിക്കും. എല്ലാ മേഖലയിലുള്ളവർക്കും ഉപകാരപ്രദമാകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക.
ഇക്കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട തനത് സാമ്പത്തിക സ്ഥിതി വരുമാനം, പൊതുവിലുള്ള കടം കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം.
സാമ്പത്തിക രംഗത്ത് അച്ചടക്കവും മുന്നേറ്റവും ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രം പാർലമെന്റിൽ തന്നെ പറയുകയുണ്ടായി അങ്ങിനെയുള്ള സംസ്ഥാനത്തിന് എങ്ങിനെയാണ് സാമ്പത്തിക ബുദ്ധിമുട്ട് വരുന്നത്. അത് കേന്ദ്രം കൈക്കൊള്ളുന്ന ചില രാഷ്ട്രീയപരമായ കാര്യങ്ങളുടെ ഭാഗമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ നയങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ പ്രതിസന്ധികളിലേക്ക് കൊണ്ടുപോകില്ല. വായ്പാപരിധി ഇത്രയും വെട്ടികുറച്ചിട്ടും കേരളം എങ്ങിനെ പിടിച്ചു നിൽക്കുന്നുവെന്ന് കേന്ദ്രം അതിശയത്തോടെ നോക്കുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്.
ബ്രഹ്മാസ്ത്രമെന്നോ അവസാന ഓവറിലെ ഗൂഗ്ലിയെന്നോ വിളിക്കാവുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. സംസ്ഥാന സർക്കാർ കേന്ദ്ര നടപടിക്ക് മുന്നിൽ കീഴടങ്ങുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി .
തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പായി ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000രൂപയാക്കുന്നതടക്കം മ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തിയിരുന്നു.
ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന ഇവ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 62ലക്ഷം പേരുടെ ക്ഷേമപെൻഷനാണ് 2000 രൂപയാക്കിയത്. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള 31.34ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതമുള്ള സ്ത്രീസുരക്ഷാ പെൻഷൻപദ്ധതി പ്രഖ്യാപിച്ചു.
സ്ത്രീസുരക്ഷയ്ക്കുള്ള പുതിയ പദ്ധതിക്കൊപ്പമാണ് പെൻഷൻ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നൽകാനുള്ള ഒരുഗഡു ഡി.എ കുടിശിക 4ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും പ്രഖ്യാപിച്ചു.
5 ലക്ഷം യുവാക്കൾക്ക് മികച്ച ജോലിനേടാൻ പ്രതിമാസം 1000രൂപയുടെ സ്കോളർഷിപ്പും പ്രഖ്യാപിച്ചു.
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സംയോജിതരൂപമായ 19,470 എ.ഡി.എസുകൾക്ക് പ്രവർത്തനത്തിന് പ്രതിമാസം 1000രൂപവീതം ഗ്രാന്റ് നൽകും.
അങ്കണവാടി വർക്കർ, ഹെൽപ്പർ പ്രതിമാസ ഓണറേറിയം 1000രൂപ വീതം കൂട്ടി. 66,240 പേർക്ക് പ്രയോജനം കിട്ടുന്നതാണിത്. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1000രൂപ കൂട്ടി. കുടിശികയും നൽകും.
ആശാപ്രവർത്തകർക്ക് ഓണറേറിയം 1000രൂപ കൂട്ടി. കുടിശികയും നൽകും. 26125പേർക്ക് പ്രയോജനം. 13,327 പാചകതൊഴിലാളികളുടെ ഓണറേറിയം പ്രതിമാസം 1100രൂപ കൂട്ടി. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസവേതനം 1000രൂപ കൂട്ടി.
ഗസ്റ്റ്ലക്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000രൂപ കൂട്ടി. പ്രതിവർഷം 2.07 കോടി ചെലവുണ്ടാവുന്നു. റബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബറിൻറെ താങ്ങുവില കിലോഗ്രാമിന് 180രൂപയിൽ നിന്ന് 200 രൂപയാക്കി.
ഇതിനെല്ലാം പുറമെയുള്ള ക്ഷേമ, ആശ്വാസ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിക്കേണ്ടത്. ഇതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us