വമ്പ് കാട്ടാൻ വീണ്ടും വയനാട്ടിൽ'. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കോൺഗ്രസ് ക്യാമ്പിന് നാളെ വയനാട്ടിൽ തുടക്കം. പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയും സീറ്റ് വിഭജനവും എസ്.ഐ.ആറും അജൻഡ. കോൺഗ്രസിൽ സീറ്റ് നൽകുന്നതിനുള്ള മാനദണ്ഡവും രൂപപ്പെടുത്തിയേക്കും.

തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടിക ഗൗരവമായി പരിശോധിക്കണമെന്ന കാര്യം താഴേത്തട്ടിൽ എങ്ങനെ നടപ്പാക്കുമെന്നും പാർട്ടി ആലോചിക്കും.

New Update
Congress

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കോൺഗ്രസിന്റെ ക്യാമ്പിന് നാളെ വയനാട്ടിൽ തുടക്കമാവും.

Advertisment

 ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച, എസ്.ഐ.ആർ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന കേരളയാത്ര തുടങ്ങിയ കാര്യങ്ങളാവും നാളെ തുടങ്ങുന്ന ക്യാമ്പിൽ ചർച്ചയാവുക.

 പാർട്ടിയിൽ സീറ്റ് നൽകുന്നതിനുള്ള പൊതുമാനദണ്ഡത്തിനും രൂപം നൽകും. തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടിക ഗൗരവമായി പരിശോധിക്കണമെന്ന കാര്യം താഴേത്തട്ടിൽ എങ്ങനെ നടപ്പാക്കുമെന്നും പാർട്ടി ആലോചിക്കും.

എല്ലാക്കാലത്തും കീറാമുട്ടിയായി അവസാനം വരെ തുടരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം ഇത്തവണ നേരത്തെയാക്കണമെന്ന അഭിപ്രായമാണ് പൊതുവേ പാർട്ടിയിലുള്ളത്.

സി.പി.എമ്മിന് പുറമേ സംസ്ഥാനത്ത് മൂന്നാം രാഷ്ട്രീയ ശക്തിയായി ഉയർന്ന് കൊണ്ടിരിക്കുന്ന ബി.ജെ.പിയെയും നേരിടാനുള്ള തന്ത്രങ്ങളാവും ക്യാമ്പിൽ മെനയുക.

പാർട്ടി ജയിച്ച ഉപതിരഞ്ഞെടുപ്പുകളെല്ലാം നയിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനിരിക്കുന്ന കേരള യാത്രയെ കുറിച്ചും അന്തിമ തീരുമാനം ക്യാമ്പിലുണ്ടാവും.

ജാഥ കടന്നുപോകേണ്ട ഇടങ്ങളും സഹക്യാപ്റ്റൻമാരെയും തീരുമാനിച്ചേക്കും. 

എസ്.ഐ.ആർ നടപ്പാക്കിയ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഗൗരവത്തെപ്പറ്റിയും ചർച്ചയാവും. സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്നും ലക്ഷങ്ങളാണ് പുറത്ത് പോയിട്ടുള്ളത്.

 ഇതേപ്പറ്റി ഗൗരവത്തോടെ വിലയിരുത്തും. താഴേത്തട്ടിൽ വോട്ടർ പട്ടിക ആഴത്തിൽ പഠിച്ച് പരിശോധിക്കണമെന്ന നിർദ്ദേശത്തിലും തീരുമാനമാവും.

 ഇക്കഴിഞ്ഞ ദിവസങ്ങളിൽ എസ്.ഐആർ സംബന്ധിച്ച് പാർട്ടി നടത്തിയ നിശാക്യാമ്പിൽ പല ബൂത്തുകളിലെയും ഏകദേശ ധാരണ രൂപപ്പെട്ടെങ്കിലും ക്യത്യമായ വിലയിരുത്തലിൽ എത്താൻ കഴിഞ്ഞിട്ടില്ല.

അതിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുള്ള മാനദണ്ഡങ്ങൾക്കും രൂപം നൽകും.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പ് വിട്ട് കൊടുക്കാനും ഏറ്റെടുക്കാനും സാധ്യതയുള്ള സീറ്റകളെ പറ്റിയും അവലോകനം നടക്കും.

മുസ്ലീം ലീഗ്, കേരളകോൺഗ്രസ്.ജെ, ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്ബ്, സി.എം.പി എന്നീ കക്ഷികൾക്കും മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ.എം.പിക്കുമാണ് നിലവിൽ സീറ്റ് നൽകിയിട്ടുള്ളത്.

പുതുതായി അസോസിയേറ്റഡ് അംഗത്വത്തിലേക്ക് കടന്നു വന്ന പി.വി അൻവറിനും ഒരു സീറ്റ് നൽകാനാണ് ധാരണ. എന്നാൽ സി.കെ ജാനുവിന്റെ പാർട്ടിക്ക് സീറ്റ് നൽകിയേക്കില്ല.

കോൺഗ്രസ് ഇത്തവണയും കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

പാർട്ടിയിൽ നടക്കുന്ന സീറ്റ് വിഭജനത്തെപ്പറ്റിയുള്ള പൊതു മാനദണ്ഡങ്ങളും രൂപീകരിച്ചേക്കും. മുതിർന്ന നേതാക്കളിൽ ചിലർ മാറി നിൽക്കണമെന്ന അഭിപ്രായം ്രപതിപക്ഷനേതാവ് തന്നെ മുന്നോട്ട് വെച്ചിരുന്നു.

ഇതിനെ ചുറ്റിപ്പറ്റിയും ചർച്ചകൾ നടക്കും. കോൺഗ്രസിൽ അഞ്ച് വർഷക്കാലമെങ്കിലും ജില്ലാതലത്തിൽ പ്രവർത്തിച്ചവർക്കേ സീറ്റ് നൽകാവൂ എന്നും തൊലിവെളുപ്പും വിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമാക്കരുതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് നിന്നുള്ള പ്രവർത്തകസമിതയംഗങ്ങൾ, മുതിർന്ന നേതാക്കൾ എന്നിവരടക്കം അടക്കം മുഴുവൻ പേരും ക്യാമ്പിൽ പങ്കെടുക്കും.

Advertisment