/sathyam/media/media_files/2026/02/19/sabarimala-pampa-2026-02-19-07-27-51.webp)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചെലവ് തുക കുറക്കുന്നതുമായി ബന്ധപ്പെട്ട് ഇവൻ്റ് മാനേജ്മെന്‍റ് കമ്പനിയായ ട്രിപ്പിൾ ഐസിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും ചർച്ച നടത്തും.
4.99 കോടിയേ നൽകൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കണക്ക് ഊതി പെരുപ്പിച്ചതല്ലെന്നും തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നുമാണ് ട്രിപ്പിൾ ഐസി പറയുന്നത്. 7.11 കോടിയാണ് അയ്യപ്പ സംഗമത്തിന് കമ്പനി ഇട്ട എസ്റ്റിമേറ്റ്.
പുതിയ ഓഡിറ്റ് റിപ്പോർട്ട് വന്നിട്ട് കൂടുതൽ കാര്യങ്ങൾ ആലോചിക്കാം എന്നാണ് ദേവസ്വം ബോർഡ് നിലപാട്. ഈ മാസം 26 ന് പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കും.
തിങ്കളാഴ്ചയാണ് ഊരാളുങ്കലിന് കീഴിലെ ഐഐഐസി കമ്പനി ദേവസ്വം ബോർഡിന് കത്ത് അയച്ചത്. കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച ചെയ്തു.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് എല്ലാ രേഖകളും ദേവസ്വം ബോർഡിന് കഴിഞ്ഞവർഷം സെപ്റ്റംബർ 30ന് ഇ-മെയിൽ ആയി അയച്ചിരുന്നതായി ഐഐഐസി വിശദീകരിക്കുന്നു.
ഇതുകൂടാതെ ഏതെങ്കിലും ബില്ല്, രേഖകൾ വേണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നില്ല. തുക അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അത് എസ്റ്റിമേറ്റിനു മുമ്പ് പറയണമായിരുന്നു. ബില്ല് സമർപ്പിച്ച ശേഷം കുറയ്ക്കാൻ പറയുന്നത് ശരിയല്ലെന്നാണ് കമ്പനിയുടെ വാദം.
ഓഡിറ്റ് തയ്യാറാക്കിയപ്പോഴും ഓഡിറ്റർ ഐഐഐസിയോട് ഒന്നും ചോദിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
ദേവസ്വം ബോർഡ് യോഗ നടത്തിയ വാർത്താസമ്മേളനത്തിൽ ഓഡിറ്റ് റിപ്പോർട്ടിലെ പിശകിൻ്റെ ഉത്തരവാദിത്വം ബോർഡ് ഏറ്റെടുത്തിരുന്നു. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതുപോലെ ഇനി തുക കുറയ്ക്കണമെങ്കിൽ യുഎൽസിസിയുടെ മാനേജ്മെൻ്റ് തല തീരുമാനം വരണം. സർക്കാർ കൂടി ഇടപെട്ട് സമവായത്തിന് ശ്രമിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us