/sathyam/media/media_files/2025/06/17/rNwuejFwLVuzEpMAFslF.jpg)
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ സ്കൂൾ ഹെഡ്മാസ്റ്ററെയും ക്ലർക്കിനെയും 27 വർഷം കഠിന തടവിന് വിജിലൻസ് കോടതി ശിക്ഷിച്ചു.
കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊല്ലം വാളകം സ്വദേശിയുമായ കെ രാജനേയും, അതേ സ്കൂളിലെ മുൻ ക്ലർക്കും, ഇപ്പോൾ അട്ടക്കുളങ്ങര ഗവ.ഹൈസ്കൂളിൽ ക്ലർക്കായി ജോലി ചെയ്ത് വരുന്ന തിരുവനന്തപുരം തട്ടത്തുമല സ്വദേശിയായ റിയാസ് കലാമിനെയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്. പ്രതികൾ 4,54,045 രൂപ പിഴയും ഒടുക്കണം.
2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെ കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ റിയാലും രാജനും അധ്യാപകരുടെ പിഎഫ് വായ്പകളിലും അനുബന്ധ ധനകാര്യ ഇടപാടുകളിലും ക്രമക്കേടുകളും തിരിമറിയും നടത്തിയെന്നാണ് കേസ്.
2014 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച രണ്ട് അധ്യാപകരുടെ പേരുകളിൽ ശമ്പള ബില്ലുകൾ കളവായി ഉൾപ്പെടുത്തി പണം അപഹരിച്ചെടുക്കുകയും, അധ്യാപകർക്ക് വിതരണം ചെയ്യേണ്ട ശമ്പളം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുക, സ്റ്റൈഫന്റ്, ലാംസം ഗ്രാന്റ് എന്നിവയിൽ സാമ്പത്തിക തിരിമറി നടത്തുകയും ചെയ്ത് 7,88,089 രൂപ അപഹരിച്ചിരുന്നു.
കേസിൽ റിയാസ് കലാമിനെ ഒന്നാം പ്രതിയായും, രാജനെ രണ്ടാം പ്രതിയായും ചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് എ മനോജ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷവിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us