ഉദ്യോഗസ്ഥർക്കതിരെ കർശന നടപടി സ്വീകരിക്കണം. ഡാറ്റ പ്രൈവസിയുടെ ലംഘനമാണ് നടന്നതെന്ന് രമേശ് ചെന്നിത്തല. സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതാവ്

ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറാൻ ഭരണകൂടം ഉൾപ്പെടെ ആർക്കും അവകാശമില്ല

New Update
chennithala

തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത് ഡാറ്റ പ്രൈവസിയുടെ ലംഘനമാണ്. സ്വകാര്യത നിയമങ്ങളുടെ ലംഘനമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന  എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വ്യക്തിപരമായ വാട്സ്ആപ്പിൽ  മുഖ്യമന്ത്രിയുടെ പേരിൽ മെസ്സേജ് വ്യാപകമായി വരുന്നു.


സർക്കാർ ജീവനക്കാരുടെ ഡിഎ , ഡിആർ വർദ്ധനവും, ഭവന നിർമ്മാണ അഡ്വാൻസും പുനഃസ്ഥാപിച്ചു കൊണ്ട് ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ  എന്നും ഒപ്പമു ണ്ടാവുമെന്നും വരും നാളുകളിൽ ഈ കരുതൽ തുടരുമെന്നും പിണറായി വിജയൻ ഉറപ്പു നൽകുന്നതായാണ്  പോസ്റ്റ്.


ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഡാറ്റാബേസുകളിൽ (SPARK പോലുള്ളവയിൽ)  ജീവനക്കാർ നൽകുന്ന ഫോൺ നമ്പറുകൾ, ഉദ്യോഗസ്ഥരുടെ  സമ്മതം  ഇല്ലാതെ  ബൾക്ക് മെസ്സേജിങ് ക്യാമ്പയിനുകൾക്കും പിആർ  വർക്കുകൾക്കും ഉപയോഗിച്ചിരിക്കുകയാണ്. ഇത് കടുത്ത സ്വകാര്യതാ  ലംഘനമാണ്

സർക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ  എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയൊരു ചോദ്യമാണ് ഇത് ബാക്കിയാക്കുന്നത്. 

ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറാൻ ഭരണകൂടം ഉൾപ്പെടെ ആർക്കും അവകാശമില്ല, ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഐടി ആക്ട് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനം ആയതുകൊണ്ട് മുഖ്യമന്ത്രിക്കും  ഐടി രേഖ ചോർത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്മാർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെടുന്നു.

ഇത് സ്വകാര്യത നിയമങ്ങളുടെ ലംഘനമല്ല എന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. പണ്ട് സ്പ്രിംഗ്ലർ ഡാറ്റ ചോർത്തുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനും പറഞ്ഞത് ഇതുതന്നെയാണ്. ആരുടെയും വിവരങ്ങൾ ചോർത്തിയില്ല എന്ന്. അവസാനം ചോർത്തിയെന്നും പിന്നീട് അവർ ഡിലീറ്റ് ചെയ്തു എന്നും ഹൈക്കോടതി തന്നെ കണ്ടെത്തി.

ഇലക്ഷൻ പ്രൊപ്പഗാൻഡയ്ക്കായി സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ അടിച്ചുമാറ്റി ഉപയോഗിച്ച ഒരു സർക്കാരിനെ ന്യായീകരിക്കത്തക്ക രീതിയിൽ ചീഫ് സെക്രട്ടറി സ്വയം തരംതാഴരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുളളത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisment