തിരുവനന്തപുരം: പൂന്തുറയിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ 4 പ്രതികൾ പയ്യനൂരിൽ പിടിയിൽ.
തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ.നജിംഷാ (41), ബിജു പ്രസാദ് (28), കെ.അജിത് കുമാർ (56) എന്നിവരെയാണു പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ.എസ്.രഞ്ജിത്തും (32) പ്രതികൾക്കൊപ്പമുണ്ടായിരുന്നു.
രഞ്ജിത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണു പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
സംഘം കാസർകോട് ഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു.
തുടർന്നാണു സംഘം സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്‌ച രാത്രി പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് കസ്റ്റഡിയിലെടുക്കുന്നത്.
തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പൊലീസിനു മൊഴി നൽകിയത്.
സാമ്പത്തിക ഇടപാടിനെ തുടർന്നാണു തട്ടിക്കൊണ്ടു പോകലെന്നും സൂചനയുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൂന്തുറ പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചിട്ടുണ്ട്.