തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അലവൻസ് ഇനത്തിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 13,16,921 കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്.
2024-25 സാമ്പത്തിക വർഷം ബജറ്റിൽ സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായി വകയിരുത്തിയത് 80,34,00,000 രൂപയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈത്തറി വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എല്പി, യുപി സർക്കാർ സ്കൂളുകളിലും, ഒന്ന് മുതൽ നാല് വരെയുള്ള എയ്ഡഡ് എല്പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി ഫോം നൽകിവരുന്നുണ്ട്.
കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്ന് മുതൽ എട്ട് വരെയുള്ള ഗവ. ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, ഒന്ന് മുതൽ എട്ട് വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം ഒന്ന് മുതൽ അഞ്ച് വരെയുള്ള എയ്ഡഡ് എല്പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടി യൂണിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നുവെന്നും മന്ത്രി അറിയിച്ചു.