തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ കൊല്ലം സ്വദേശിയുടെ ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തു. വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ട് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടയിലാണ് ബോട്ട് പിടിച്ചെടുത്തത്.
കൊല്ലം സ്വദേശി ജോണി ഇമ്മാനുവൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ട്രോളർ ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഇതിനിടെ മതിയായ രേഖകൾ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ തമിഴ്നാട് ബോട്ടടക്കം കഴിഞ്ഞയാഴ്ചയും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കടലിൽ കറങ്ങിയ ബോട്ട് കോസ്റ്റ് ഗാർഡാണ് പിടികൂടിയത്.